ചാലക്കുടി പുഴയിൽ നാലുപേർ വീണതായി വിവരം; ഒരാളെ ട്രെയിൻ തട്ടിയെന്ന് ലോക്കോ പൈലറ്റിന്റെ മൊഴി

Monday 22 July 2024 11:48 AM IST

തൃശൂർ: ചാലക്കുടി പുഴയിൽ നാലുപേർ വീണതായി വിവരം. റെയിൽവേ പാലത്തിലൂടെ നടന്നുപോയവരാണ് പുഴയിൽ വീണതെന്നാണ് സംശയം. ഒരാൾ ട്രെയിൻതട്ടി പുഴയിൽ വീണുവെന്നും മറ്റ് മൂന്നുപേർ ചാടിയെന്നും ലോക്കോ പൈലറ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു.

ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പുഴയിൽ തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. പൊലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിൽ ചാടിയവരെ കണ്ടത്താനായില്ലെന്നാണ് വിവരം.

ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം നടന്നത്. ചാലക്കുടി റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് സ്വ‌ർണ കൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ചിലർ തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറയുന്നു. അതിൽ നാലുപേർ പുഴയുടെ ഭാഗത്തേയ്ക്ക് ഓടിപ്പോയി. ഈ സമയം ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന ട്രെയിൻ തട്ടി ഇവരിലൊരാൾ പുഴയിൽ വീണു. പിന്നാലെ മൂന്നുപേർ പുഴയിലേയ്ക്ക് എടുത്തുചാടി. ഇക്കാര്യം ലോക്കോ പൈലറ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. പുഴയിലേയ്ക്ക് തന്നെയാണോ ചാടിയതെന്ന് ലോക്കോ പൈലറ്റിന് വ്യക്തതയില്ലെന്നും വിവരമുണ്ട്.

ആരൊക്കയാണ് പുഴയിൽ ചാടിയതെന്ന വിവരം ലഭ്യമായിട്ടില്ല. ലോക്കോ പൈലറ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് മിസിംഗ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിവരമുണ്ട്. ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നത് നഗരസഭയടക്കം സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നുണ്ട്.