വേങ്ങര ഗാർഹിക പീഡനക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടു: സർക്കാർ

Tuesday 23 July 2024 4:59 AM IST

കൊച്ചി: മലപ്പുറം വേങ്ങരയിൽ നവവധു ഗാർഹിക പീഡനത്തിന് ഇരയായ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരിയുടെ ഭർത്താവ് മുഹമ്മദ് ഫായിസ് വിദേശത്തേക്ക് കടന്നു. ഇയാളെ തിരിച്ചെത്തിക്കാൻ ബ്ലൂ കോർണർ നോട്ടീസ് ഇറക്കും. അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യുവതി നൽകിയ ഹർജിയെ തുടർന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ തീർപ്പാക്കി.

ആറാം നാൾ

മുതൽ മർദ്ദനം

കഴിഞ്ഞ മേയ് രണ്ടിനാണ് ഹർജിക്കാരിയും വേങ്ങര സ്വദേശി മുഹമ്മദ് ഫായിസും വിവാഹിതരായത്. കൂടുതൽ സ്ത്രീധനം ചോദിച്ചും സംശയത്തിന്റെ പേരിലും വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതൽ ഉപദ്രവം തുടങ്ങി. ഇതിനിടെ പെൺകുട്ടിയെ ഭർതൃവീട്ടുകാർ മൂന്ന് തവണ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ബാത്ത്റൂമിൽ വീണതാണെന്നാണ് ഡോക്ടർമാരോട് പറഞ്ഞു. പെൺകുട്ടിയെ വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ ഫായിസ് വഴക്ക് പറയുന്നത് കേട്ടതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മർദ്ദനം പുറത്തറിഞ്ഞത്. തുടർന്ന് 22ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ യുവതി പിറ്റേന്ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വലത് ചെവിയുടെ കേൾവിയ്ക്ക് തകരാറും നട്ടെല്ലിന് ക്ഷതവും ഹർജിക്കാരിക്ക് ഏറ്റിട്ടുണ്ട്.

Advertisement
Advertisement