ഫോട്ടോ ഷൂട്ടിനെത്തിയ ദമ്പതികളെ ആക്രമിച്ചു; ഒരു പ്രതി പിടിയിൽ
ആമ്പല്ലൂർ: ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകളുടെ സംഗമസ്ഥലമായ ഒലിപ്പുറത്ത് കഴിഞ്ഞദിവസം ഫോട്ടോഷൂട്ടിനെത്തിയ ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച സഹോദരങ്ങളിൽ ഒരാൾ അറസ്റ്റിൽ. കാഞ്ഞിരമറ്റം കളവത്തുവീട്ടിൽ ഹാരിസ് ബാബു (33), സഹോദരൻ അഹിം (35) എന്നിവരാണ് ആക്രമിച്ചത്. ഹാരിസ് ബാബുവിനെ മുളന്തുരുത്തി എസ്.എച്ച്.ഒ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഹിം ഒളിവിലാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പ്രകൃതിഭംഗി ആസ്വദിക്കുവാനായി നിരവധി ആളുകൾ എത്തിച്ചേരുന്ന സ്ഥലമാണ് ഒലിപ്പുറം. ഞായറാഴ്ച വൈകിട്ട് ഇവിടെയെത്തിയ തലയോലപ്പറമ്പ് സ്വദേശികളായ അരുൺ വിജയൻ, ഭാര്യ അമ്പിളി എന്നിവരെയാണ് മദ്യപിച്ചെത്തിയ സഹോദരന്മാർ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ചത്. ദമ്പതികളുടെ വാഹനം വഴിയിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.