അപൂർവ വ്യാധികളിൽ വിറച്ച് കേരളം,​ കിട്ടുമോ എയിംസ്?

Tuesday 23 July 2024 1:56 AM IST

തിരുവനന്തപുരം: ലോകത്ത് അപൂർവും, മരുന്നില്ലാത്ത പകർച്ചവ്യാധികളുമടക്കം ഗുരുതര രോഗങ്ങൾ പടരുന്ന കേരളത്തിന് ഇന്നത്തെ കേന്ദ്ര ബഡ്‌ജറ്റിലെങ്കിലും എയിംസ്(ഓൾഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) അനുവദിക്കുമോയെന്നാണ് മലയാളികൾ ഉറ്റുനോക്കുന്നത്. അത്യപൂർവ മസ്തിഷ്‌ക ജ്വരം , വെസ്റ്റ്നൈൽ പനി, നിർമ്മാർജ്ജനം ചെയ്തെന്ന് കരുതിയ നിപ, കോളറ എന്നിങ്ങനെ വ്യാധികൾ പെരുകുന്നു. ഡെങ്കിപ്പനി,മഞ്ഞപ്പിത്തം,എലിപ്പനി, എച്ച്-1എൻ-1, ചിക്കൻ പോക്സ്, ഹെപ്പറ്റെറ്റിസ്, മലമ്പനി,കുരങ്ങുപനി, ജലജന്യരോഗങ്ങൾ എന്നിവയും വ്യാപിക്കുന്നു. രാജ്യത്താദ്യം കൊവിഡും നിപയും റിപ്പോർട്ട് ചെയ്തത് ഇവിടെയാണ്. ഇതേക്കുറിച്ചെല്ലാം പഠനത്തിനും ഗവേഷണത്തിനും വ്യാധികളെ പ്രതിരോധിക്കാനും എയിംസ് അനിവാര്യമാണ്.

എയിംസ് വന്നാൽ ഉന്നത നിലവാരത്തിലുള്ള ചികിത്സയും ഗവേഷണമുണ്ടാവും. കൊടും ചൂടും ശക്തമായ വേനൽമഴയും മാലിന്യനീക്കം തടസപ്പെട്ടതുമടക്കം പകർച്ചവ്യാധികൾ വ്യാപിക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് പഠനമുണ്ടാവും. ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങൾ രൂപപ്പെടുത്താനുമാവും. അപൂർ വരോഗങ്ങളുടെ ചികിത്സയ്ക്ക് എയിംസിലെയടക്കം കേന്ദ്ര ഡോക്ടർമാരെയാണ് ആശ്രയിക്കുന്നത്.

2014ൽ കേരളത്തിന് വാഗ്ദാനം ചെയ്ത എയിംസ് പിന്നീട് കേന്ദ്രം മറന്നു. ഇതിനു ശേഷം 5എയിംസുകൾ യാഥാർത്ഥ്യമായി. കോഴിക്കോട് കിനാലൂരിൽ 252ഏക്കർ സ്ഥലമേറ്റെടുത്തിട്ടുണ്ട്. തിരുവനന്തപുരം, കാസർകോട്, കോഴിക്കോട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ എയിംസിനായി പിടി വലിയുണ്ടായതോടെ സമവായത്തിന് നിർദ്ദേശിച്ച് കേന്ദ്രസർക്കാർ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. കേരളത്തിന് എയിംസ് അനുവദിക്കാൻ കേ ന്ദ്രആരോഗ്യമന്ത്രാലയം 2022ഏപ്രിലിൽ ധനമന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല. . എയിംസ് പരിഗണനയിലില്ലെന്ന 2018ലെ കേന്ദ്ര നിലപാടു മാറ്റവും തുടരുന്നു..

നേടിയെടുക്കാൻ നോഡൽ ഓഫീസർ

എയിംസ് വാങ്ങിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നോഡൽ ഓഫീസറെ നിയോഗിക്കണം.

എം.പിമാർ ഒറ്റക്കെട്ടായി പാർലമെന്റിൽ വിഷയമുയർത്തണം

എയിംസിന് അനുയോജ്യസ്ഥലം എവിടെയാവണമെന്ന് സംസ്ഥാനത്ത് ഏകോപനമുണ്ടാവണം.

കിട്ടിയാൽ രക്ഷപെട്ടു

വിദഗ്ദ്ധ ചികിത്സ സൗജന്യമായി

ലോകോത്തര ഗവേഷണം

പ്രഗല്ഭരായ ഡോക്ടർമാർ

മറ്റു ഡോക്ടർമാർക്ക് പരിശീലനം

ബ്രെയിൻ ബയോബാങ്കുകൾ

750കിടക്കകളുള്ള ആശുപത്രി

20സൂപ്പർസ്പെഷ്യാലിറ്റി വിഭാഗം

200വരെ എം.ബി.ബി.എസ് സീറ്റുകൾ

 2000 കോടി കെട്ടിട നിർമ്മാണത്തിനടക്കം ചെലവ്

''വൈകതെ എയിംസ് അനുവദിക്കണം. എല്ലാ യോഗ്യതയും കേരളത്തിനുണ്ട് ''

-പിണറായി വിജയൻ

മുഖ്യമന്ത്രി

Advertisement
Advertisement