ശമ്പള വായ്പ: കെ.ടി.ഡി.എഫ്.സി  വേണ്ടെന്ന് കെ.എസ്.ആർ.ടി.സി

Tuesday 23 July 2024 2:17 AM IST

തിരുവനന്തപുരം: വായ്പ നൽകുന്ന ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് കെ.ടി.ഡി.എഫ്.സിയെ ഒഴിവാക്കി കേരള ബാങ്കിനെ ഉൾപ്പെടുത്തണമെന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടു.

ഒറ്റത്തവണയായി പ്രതിമാസ ശമ്പളം നൽകാൻ വായ്പ തേടി ബാങ്കുകളുമായി നടത്തിയ ചർച്ചയിലാണ് ഈ നിർദേശംവച്ചത്.

എന്നാൽ, ആറു ബാങ്കുകൾ ഉൾപ്പെടുന്ന കൺസോർഷ്യത്തിലെ ചില ബാങ്കുകൾ വിയോജിച്ചു. എസ്.ബി.ഐ, കാനറ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ, ലക്ഷ്മി വിലാസ് ബാങ്കുകളും ഉൾപ്പെട്ടതാണ് കൺസോർഷ്യം.

ഈ മാസാവസാനത്തോടെ സമവായമുണ്ടാക്കാനാണ് ശ്രമം. അങ്ങനെയെങ്കിൽ സെപ്തംബറിൽ ഒറ്റത്തവണയായി ശമ്പളം നൽകാനാകും.

കെ.ടി.ഡി.എഫ്.സിക്ക് നൽകാനുള്ള 650 കോടി രൂപയുടെ കടം സർക്കാർ സഹായത്തോടെ മേയിൽ വീട്ടിയിരുന്നു. കെ.ടി.ഡി.എഫ്.സിയുമായുള്ള സാമ്പത്തിക ഇടപാടുകൾ കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ ബാദ്ധ്യതയുണ്ടാക്കിയിരുന്നു. അതുകൊണ്ടാണ് ഒഴിവാക്കാൻ ശ്രമിക്കുന്നത്.

കെ.എസ്.അർ.ടി.സി ബാങ്ക് കൺസോർഷ്യത്തിൽ നിന്നെടുത്ത 3200 കോടി രൂപയുടെ കടം തിരിച്ചടവിനെ തുടർന്ന് 2800 കോടിയായി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ വായ്പ എടുത്ത് ശമ്പളത്തിനു തുക കണ്ടെത്തുകയാണ് ലക്ഷ്യം.രണ്ടു തവണയായി സർക്കാർ നൽകുന്ന 50 കോടി രൂപയും സ്വന്തം വരുമാനത്തിൽ നിന്നു കണ്ടെത്തുന്ന തുകയും ഉപയോഗിച്ചാണ് രണ്ടു തവണയായി ജീവനക്കാർക്ക് ശമ്പളം നൽകി വരുന്നത്.

Advertisement
Advertisement