ഇങ്ങനെ പോയാല്‍ കേരളത്തില്‍ ഭാവിയില്‍ മീന്‍ കിട്ടാത്ത അവസ്ഥ വരും, പിഴ രണ്ടര ലക്ഷം രൂപ വരെ

Tuesday 23 July 2024 8:09 PM IST

ആലപ്പുഴ: അനുവദനീയമായതിലും ചെറിയ മത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്. ആലപ്പുഴയിലെ ദര്‍ശന എന്ന ബോട്ടില്‍ നിന്നാണ് നിശ്ചയിച്ച മിനിമം വലുപ്പത്തിലും താഴെയുള്ള മീനുകളെ പിടിച്ചെടുത്ത് നശിപ്പിച്ചത്. 14 സെന്റീമീറ്ററില്‍ താഴെയുള്ള 300 കിലോഗ്രാം അയലയാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം മറികടന്നുള്ള മീന്‍പിടിക്കല്‍ നടത്തിയതിനാണ് നടപടി സ്വീകരിച്ചത്.

ചെറുമത്സ്യങ്ങളെ പിടിക്കുന്നതില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ പിന്മാറണമെന്ന് ഫിഷറീസ് അധികൃതര്‍ ആവശ്യപ്പെട്ടു. വളര്‍ച്ച എത്താത്ത ചെറുമത്സ്യങ്ങള്‍- മത്തി (10 സെന്റിമീറ്ററില്‍ താഴെ ), അയല (14 സെന്റിമീറ്ററില്‍ താഴെ) പിടിക്കുന്നത് മത്സ്യ സമ്പത്തിന് ദോഷം സംഭവിക്കുന്നകാര്യമാണ്. മത്സ്യശോഷണത്തിനും കാരണമാകുമെന്നതാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ വര്‍ഷം വളര്‍ച്ച എത്താത്ത ചെറു മത്സ്യങ്ങളെ പിടിക്കാത്തത് മൂലം ഈ വര്‍ഷം നല്ല രീതിയില്‍ മത്തി, അയല എന്നിവ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നു എന്നും ഫിഷറീസ് അധികൃതര്‍ വ്യക്തമാക്കി.

വരുന്ന ദിവസങ്ങളിലും പരിശോധന ശക്തമാക്കാനും ചെറിയ മത്സ്യങ്ങളെ പിടികൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുമാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം. 2.5 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും യാനത്തിലെ മത്സ്യം കണ്ടു കെട്ടി നിയമ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലീസ് ഗാര്‍ഡ് സുമേഷ്, ഷാനി, അരുണ്‍ ചന്ദ്രന്‍, മനു, സീ റെസ്‌ക്യൂ ഗാര്‍ഡുമാരായ സെബാസ്റ്റ്യന്‍, വിനോദ്, ജിന്റോ, റോബിന്‍ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

Advertisement
Advertisement