'80 പേരെ സസ്‌പെൻഡ് ചെയ്താൽ ജോലിക്ക് ആളില്ലാതെ വരുമെന്ന് കരുതി, കെഎസ്ആർടിസിക്ക് ഒരു പ്രതിസന്ധിയും ഉണ്ടാക്കിയില്ല'

Wednesday 24 July 2024 1:14 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷിതമാണെന്നും സമയത്ത് എത്തുമെന്നും മനസിലാക്കിയാൽ കൂടുതൽ പേർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. അതിനായാണ് പുതിയ പദ്ധതികൾ നടപ്പിലാക്കിയതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് കൂട്ടിച്ചേർത്തു.

'കൂടുതൽ കെഎസ്ആർടിസി ബസ് റോഡിലിറക്കി, മദ്യപിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്തി നടപടികൾ സ്വീകരിച്ചു തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി. മദ്യപിച്ച് ഡ്യൂട്ടിയിൽ ഇരിക്കുന്നവരെ മൂന്ന് മാസം സസ്പെൻഡ് ചെയ്തു. 90 ദിവസത്തിന് ശേഷം അവരെ പേപ്പർ വർക്ക് ഇല്ലാതെ അതേ ഡിപ്പോയിൽ തന്നെ തിരിച്ച് കയറ്റി. എന്നാൽ ഈ പദ്ധതി കൊണ്ട് വന്നപ്പോൾ പല മാദ്ധ്യമങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒരു ദിവസം 70 - 80 പേരെ സസ്പെൻഡ് ചെയ്താൽ കെഎസ്ആർടിസിയിൽ ജോലി ചെയ്യാൻ ആളില്ലാതെ വരുമെന്നാണ് ഇവർ കരുതിയത്.

പക്ഷേ അത് ഒരു പ്രതിസന്ധിയും ഉണ്ടാക്കിയില്ല. ഈ നടപടി തുടങ്ങിയിട്ട് 15 ആഴ്ച കഴിഞ്ഞു. 40-48 അപകടങ്ങൾ സംഭവിച്ചതിൽ നിന്ന് കഴിഞ്ഞയാഴ്ചയിൽ അപകടത്തിന്റെ എണ്ണം 26 ആയി കുറഞ്ഞു. അതിന്റെ ഒരു ഗുണം യാത്രക്കാരും റോഡിലൂടെ പോകുന്നവരും സുരക്ഷിതരാണ് എന്നതാണ്.

കെഎസ്ആർടിയിൽ ഒരു കാരണവശാലും മദ്യപാനം അനുവദിക്കില്ല. മൊബെെൽ ഫോൺ സംസാരിച്ച് വണ്ടി ഓടിക്കുന്ന കെഎസ്ആ‌ർടിസി ഡ്രെെവറെ പിരിച്ച് വിടും അല്ലെങ്കിൽ സസ്പെൻഡ് ചെയ്യും. ഈ മാസം റെക്കോഡ് ലാഭമാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. ശമ്പളത്തിന്റെ കാര്യത്തിൽ ഉടനെ തീരുമാനം ഉണ്ടാകും',- ഗണേശ് കുമാർ പറഞ്ഞു.

Advertisement
Advertisement