പഞ്ചായത്ത് ജെട്ടി (സ്വപ്നം) യാഥാർത്ഥ്യമായി
മറിമായം ടീമിന്റെ സിനിമ പഞ്ചായത്ത് ജെട്ടി തിയേറ്ററിൽ എത്തി. സംവിധായക കുപ്പായം ആദ്യമായി അണിഞ്ഞ് മണികണ്ഠൻ പട്ടാമ്പിയും സലിം ഹസനും. നായകനായും സലിം ഹസൻ. മണികണ്ഠൻ പട്ടാമ്പി മനസ് തുറന്നു.
''സംവിധാനം ഒരുപാട് കാലത്തെ സ്വപ്നമാണ്. നാടകത്തിലും സിനിമയിലും അഭിനയിക്കുമ്പോഴും സ്വപ്നം കൂടെ തന്നെ ഉണ്ടായിരുന്നു. ചിരിയോടുകൂടി കാണേണ്ട സിനിമയാണ് . വർത്തമാനകാല ചുറ്റുപാടിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ പല കാര്യങ്ങളും മനസിലാവില്ല. അതിന്റെ പ്രതിഫലനമാണ് പഞ്ചായത്ത് ജെട്ടി. പതിനാലു വർഷത്തെ ആത്മബന്ധത്തിൽനിന്ന് പിറന്ന സിനിമ. സിനിമയിലുള്ളവർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ എന്നായിരുന്നു ആലോചന. പിന്നീട് ഞങ്ങളുടെ ടീം എന്ന നിലയിലേക്ക് വന്നു. ഞാൻ അഭിനയത്തിൽ നിന്ന് മാറിനിൽക്കാനും തീരുമാനിച്ചു. എല്ലാവരും നിർബന്ധിച്ചപ്പോൾ ഒരു കഥാപാത്രമായി. 15ലധികം പഴയകാല നാടക പ്രവർത്തകർ അഭിനേതാക്കളായുണ്ട്. 35ലധികം മിമിക്രി കലാകാരൻമാർ. 120ലധികം കഥാപാത്രങ്ങൾ വരുന്നുണ്ട്. പഞ്ചായത്ത് അംഗമായിരുന്നു സലിം ഹസൻ. യഥാർത്ഥ ജീവിതത്തിൽ നടന്ന പല സംഭവങ്ങളും ഉൾപ്പെടുത്തിയാണ് ഞങ്ങൾ തിരക്കഥ എഴുതിയത്. നിർമ്മാതാവ് ഇങ്ങോട്ടു വന്നതിനാൽ അതിനും പരിശ്രമിക്കേണ്ടിവന്നില്ല.""