വന്ദേഭാരതിൽ നിന്നുലഭിച്ച ഭക്ഷണത്തിൽ പാറ്റകളുടെ കൂട്ടം, ദുരവസ്ഥ തിരുവനന്തപുരം- കാസർകോട് ട്രെയിനിൽ

Sunday 28 July 2024 10:02 AM IST

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനിൽ യാത്രക്കാരന് ലഭിച്ച ഭക്ഷണത്തിൽ പാറ്റകൾ. തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാരനാണ് പാറ്റകൾ അടങ്ങിയ ഭക്ഷണം ലഭിച്ചത്. ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കുടുംബമാണ് പരാതി നൽകിയത്. മറ്റുചില യാത്രക്കാർക്കും സമാന അനുഭവമുണ്ടായതായി റിപ്പോർട്ടുണ്ട്.

ചെങ്ങന്നൂർ കഴിഞ്ഞപ്പോഴാണ് ഇടിയപ്പം ഉൾപ്പടെയുള്ള ഭക്ഷണം യാത്രക്കാർക്ക് നൽകിയത്. ഭക്ഷണ പാക്കറ്റുകൾ തുറന്നപ്പോൾ ഇതിന്റെ പല ഭാഗത്തും പാറ്റകൾ ഇരിക്കുന്നതാണ് കണ്ടതെന്ന് യാത്രക്കാരൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. പരാതി ലഭിച്ചതോടെ വിശദീകരണവുമായി റെയിൽവേ എത്തി. ഭക്ഷണം പൊതിഞ്ഞപ്പോൾ അല്ല, ട്രെയിനിൽ നിന്നാണ് പാറ്റകൾ കയറിയതെന്നായിരുന്നു വിശദീകരണം. ട്രെയിനിനുള്ളിലുണ്ടായിരുന്ന പാറ്റകൾ സ്റ്റോറേജ് റൂമിൽനിന്ന് ഭക്ഷണപാക്കറ്റുകളിൽ കടന്നുകൂടിയതാണെന്നും ഭക്ഷണം പാക്കുചെയ്തപ്പോൾ വന്ന വീഴ്ചയല്ലെന്നുമാണ് കാറ്ററിംഗ് വിഭാഗം പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

വന്ദേ ഭാരതിലെ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവം നേരത്തേയും റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ തിരുവനന്തപുരം- കാസർകോട് ട്രെയിനിൽ നിന്ന് ഭക്ഷണത്തോടൊപ്പം വാങ്ങിയ മുട്ടക്കറിയിലാണ് പാറ്റയെ കണ്ടെത്തിയത്. കഴിക്കാനായി ഭക്ഷണ പാക്കറ്റ് തുറന്നപ്പോഴാണ് പാറ്റയെ കണ്ടത്. പരാതി ഉയർന്നതോടെ കാറ്ററിംഗ് ജീവനക്കാർ ക്ഷമചോദിക്കുകയായിരുന്നു എന്നാണ് ദുരനുഭവം പങ്കുവച്ച് യാത്രക്കാരൻ പോസ്റ്റുചെയ്ത ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞത്. മറ്റുംസംസ്ഥാനങ്ങളിൽ വിതരണം ചെയ്ത ഭക്ഷണത്തിലും പാറ്റയെ കണ്ടെത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.