കൂടുതൽ മെഡിക്കൽ സംഘം വയനാട്ടിലേക്ക്; ലീവിലുള്ള ആരോഗ്യ പ്രവർത്തകർ തിരികെയെത്തണമെന്ന് മന്ത്രി

Tuesday 30 July 2024 12:59 PM IST

തിരുവനന്തപുരം: ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കണം. വയനാട് അധികമായി ആരോഗ്യ പ്രവർത്തകരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള ടീമും കണ്ണൂരിൽ നിന്നുള്ള ടീമും വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും സർജറി, ഓർത്തോപീഡിക്സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും അയയ്ക്കുമെന്നും നഴ്സുമാരേയും അധികമായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം കൂടി.

എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ പ്രാദേശികമായി ഏകോപിപ്പിക്കും. സംസ്ഥാന വ്യാപകമായി ലീവിലുള്ള ആരോഗ്യ പ്രവർത്തകർ അടിയന്തരമായി തിരികെ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാൻ കെ എം എസ്‌ സി എല്ലിന് നിർദേശം നൽകി.

കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ അധികമായി എത്തിക്കും. മലയോര മേഖലയിൽ ഓടാൻ ക ഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കാൻ നിർദേശം നൽകി. ആശുപത്രികളുടെ സൗകര്യങ്ങളനുസരിച്ച് പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ആവശ്യമെങ്കിൽ താൽക്കാലിക ആശുപത്രികൾ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.