ഇനിയും കണ്ടെത്താനുളളത് 206 പേരെ, പുഞ്ചിരിമട്ടവും ചാലിയാറും കേന്ദ്രീകരിച്ച് തെരച്ചിൽ; 30 കുരുന്നുകൾ മരിച്ചെന്ന് സ്ഥിരീകരണം
കൽപ്പറ്റ: വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കായുളള തെരച്ചിൽ അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും ചാലിയാറും കേന്ദ്രീകരിച്ചാണ് ഇന്നത്തെ രക്ഷാപ്രവർത്തനം നടക്കുന്നത്. രക്ഷാദൗത്യത്തിന് റഡാർ ഉൾപ്പടെയുളള ആധുനിക ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. അതേസമയം, ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 344 ആയി. ദുരന്തത്തിൽ ഇതുവരെയായി 30 കുട്ടികൾ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
146 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹങ്ങൾ ഇന്ന് പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും. 206 പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. 82 പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം. 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേർ കഴിയുന്നുണ്ട്.
അതേസമയം, നടനും ലഫ്. കേണലുമായ മോഹൻലാൽ വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ചു. ടെറിട്ടോറിയൽ ആർമി ലഫ്. കേണൽ ആണ് മോഹൻലാൽ. സൈനിക യൂണിഫോമിൽ മേജർ രവിക്കൊപ്പമാണ് അദ്ദേഹം എത്തിയത്. മുംബയിൽ നിന്ന് ഇന്ന് രാവിലെയാണ് മോഹൻലാൽ നാട്ടിലെത്തിയത്. തുടർന്ന് വയനാട്ടിലേക്ക് പോകുകയായിരുന്നു.
ബെയ്ലി പാലത്തിലൂടെ ദുരന്തഭൂമിയിൽ കഴിഞ്ഞ ദിവസം സൈന്യത്തിന്റെ നേതൃത്വത്തിൽ എത്തിയ രക്ഷാപ്രവർത്തകർ നാൽപ്പത് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയത്. 640 പേരാണ് തെരച്ചിലിൽ പങ്കെടുക്കുന്നത്. ദുരന്തഭൂമിയെ ആറ് മേഖലകളായി തിരിച്ചായിരുന്നു തെരിച്ചിൽ. പട്ടാളം,എൻ.ഡി.ആർ.എഫ്, ഡി.എസ്.ജി, കോസ്റ്റ് ഗാർഡ്, നേവി, എം.ഇ.ജി ഉൾപ്പെടെയുള്ള സംയുക്ത സേനയാണ് തെരച്ചിൽ നടത്തിയത്.
ഓരാേ ടീമിലും പ്രദേശവാസിയും വനം വകുപ്പ് ജീവനക്കാരനും ഉണ്ടായിരുന്നു. കേരള പൊലീസിന്റെ കെ.9 സ്ക്വാഡിൽ പെട്ട മൂന്ന് നായകളും കരസേനയുടെ കെ 9 സ്ക്വാഡിൽ പെട്ട മൂന്നു നായകളും ദൗത്യത്തിലുണ്ട്. സൈന്യത്തിന്റെ പരിശീലനം നേടിയ നായകളും തെരച്ചലിന് ഒപ്പം കൂടി. ഇന്ത്യൻ സേനയുടെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ്, മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പ് എന്നിവയിൽ നിന്നുള്ളവരാണ്സംഘത്തിലുള്ളത്.