'ഇങ്ങനെയും  ചില  മലയാളികൾ'; ദുരിതബാധിതർക്ക് സഹായവുമായി എത്തിയവർക്കെതിരെ അശ്ലീല കമന്റ്, പ്രതിഷേധം

Saturday 03 August 2024 10:44 AM IST

കൽപ്പറ്റ: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിനായി ഒരു മനസ്സോടെയാണ് മലയാളികൾ മുന്നോട്ടുവന്നത്. മുണ്ടക്കെെയിലെ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് സമൂഹമാദ്ധ്യമങ്ങൾ വഴി കുട്ടികളെ ദത്തെടുക്കാൻ സമ്മതമറിയിച്ചുകൊണ്ടും സാമ്പത്തിക സഹായവുമായും നിരവധിപേരാണ് രംഗത്തെത്തിയത്. അമ്മയെ നഷ്ടമായ പിഞ്ചുകുഞ്ഞുകൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ വിളിക്കണം, എന്റെ ഭാര്യ റെഡിയാണ് എന്നറിയിച്ച് കൊണ്ട് ഒരു യുവാവ് ഇട്ട പോസ്റ്റും വളരെ ചർച്ചയായിരുന്നു. പിന്നാലെ മലയാളികളുടെ ചിന്തയും അവരുടെ ഒത്തൊരുമയും ലോകത്ത് എല്ലായിടത്തും ചർച്ചയായി.

എന്നാൽ ഇതിനിടെ സമൂഹമാദ്ധ്യങ്ങൾ വഴി അശ്ലീലവും വിദ്വേഷവും പ്രചരിപ്പിക്കുകയാണ് ചെറിയ ഒരു വിഭാഗം. ഇവർക്കെതിരെ ശക്തമായ പ്രതിഷേധമാണ് സെെബർ ഇടങ്ങളിലും പൊതുസമൂഹത്തിലും ഉയരുന്നത്. ഇത്തരത്തിൽ വിദ്വേഷം പരത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ജനങ്ങൾ അഭിപ്രായപ്പെടുന്നു. പ്രതിഷേധത്തിന് പിന്നാലെ അശ്ലീലവും വിദ്വേഷവും പ്രചരിപ്പിച്ച പലരും പ്രൊഫെെൽ നീക്കം ചെയ്തു.

മഹാദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തയാറാണെന്ന പോസ്റ്റിൽ ആ അമ്മയുടെ മനസിനെ അഭിനന്ദിച്ചും മാതൃത്വം ഉയർത്തിക്കാട്ടിയും ഒട്ടേറെപേർ സമൂഹമാദ്ധ്യങ്ങൾ വഴി രംഗത്തെത്തിയിരുന്നു. എന്നാൽ ഇവരുടെ പോസ്റ്റിന് താഴെ അശ്ലീല കമന്റുകൾ ഇടാനും ഒരു വിഭാഗം ഉണ്ടായിരുന്നുവെന്നതാണ് മലയാളികൾക്ക് തന്നെ അപമാനമായത്.

ഇത്തരത്തിൽ കമന്റ് ഇട്ടവരുടെ പ്രൊഫെെൽ ഉൾപ്പെടെ പങ്കുവച്ച് പലരും മറുപടി നൽകുന്നുണ്ട്. ട്രോൾ പേജുകളിലും മറ്റ് പേജുകളിലും മോശം കമന്റിടുന്നവരെ ചൂണ്ടിക്കാട്ടി പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുമ്പോൾ നേരിടുന്ന ഇത്തരം കമന്റുകൾ നിരവധി പേരെ മനോവിഷമത്തിലാക്കി. ഇത്തരം മോശം കമന്റുകൾക്ക് അതേ ഇടത്ത് തന്നെ മറുപടി നൽകുകയാണ് മലയാളികൾ. ഇങ്ങനെയും ചില മലയാളികൾ ഉണ്ടെന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.