നാലുവർഷ ബിരുദത്തിൽ വിദേശ വാഴ്സിറ്റി കോഴ്സുകളും പഠിക്കാം
തിരുവനന്തപുരം: നാലുവർഷ ബിരുദവിദ്യാർത്ഥികൾക്ക് വിദേശത്തെ പ്രശസ്തമായ സർവകലാശാലകളുടെ കോഴ്സുകൾ ഓൺലൈനായി പഠിക്കാൻ അവസരമൊരുങ്ങുന്നു. രണ്ടുമുതൽ ആറുമാസം വരെ ദൈർഘ്യമുള്ള കോഴ്സുകളാണുള്ളത്. ഓരോ സെമസ്റ്ററുകളിലും 7ക്രെഡിറ്റുകൾ ഇങ്ങനെ നേടാം. സെമസ്റ്ററുകളിൽ വിജയിക്കാനും ബിരുദംനേടാനും ഈ ക്രെഡിറ്റുകൾ ഉപയോഗിക്കാം. സമർത്ഥർക്ക് രണ്ടരവർഷം കൊണ്ട് ഫാസ്റ്റ്‌ട്രാക്കായി ബിരുദവും, മൂന്നരവർഷം കൊണ്ട് ഓണേഴ്സ് ബിരുദവും നേടാനും ഇതുപയോഗിക്കാം. വിദേശസർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് സ്വീകരിക്കാനുമാവും. പ്രതിവർഷം അരലക്ഷത്തോളം മലയാളികൾ വിദേശപഠനത്തിന് പോവുന്ന സാഹചര്യത്തിലാണ് വിദേശവാഴ്സിറ്റി കോഴ്സുകൾ ബിരുദപഠനത്തിന്റെ ഭാഗമാവുന്നത്.
സെമസ്റ്ററുകളിൽ നിർബന്ധമായി പഠിക്കേണ്ട 21ക്രെഡിറ്റുകൾക്ക് പുറമെയുള്ള 7ക്രെഡിറ്രുകളാണ് ഓൺലൈൻ കോഴ്സുകളിലൂടെ നേടാനാവുക. എല്ലാ മേജർ, മൈനർ വിഷയങ്ങളിലും ഓൺലൈൻ കോഴ്സുകൾ പഠിക്കാം. കോഴ്സിന്റെ ഉള്ളടക്കവും ദൈർഘ്യവും പരിഗണിച്ച് രണ്ടുമുതൽ നാലുവരെ ക്രെഡിറ്റുകളാണ് ഓൺലൈൻ കോഴ്സുകൾക്കുള്ളത്. ഓരോ സെമസ്റ്ററിലും രണ്ട് കോഴ്സുകളെങ്കിലും ഓൺലൈനായി പഠിക്കാനാവും. ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ, യു.ജി.സി, എൻ.പി.ടി.ഇ.എൽ, എം.എച്ച്.ആർ.ഡി, രാജ്യത്തുടനീളമുള്ള വാഴ്സിറ്റികൾ എന്നിവയുടെ ഓൺലൈൻ കോഴ്സുകളും പഠിക്കാനാവും.
അംഗീകൃത ഓൺലൈൻ കോഴ്സുകളുടെ പട്ടിക വാഴ്സിറ്റികൾ ഒരുമാസത്തിനകം വിജ്ഞാപനം ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചു. ബോർഡ് ഒഫ് സ്റ്റഡീസുകളാണ് കോഴ്സുകളും ക്രെഡിറ്റുകളും അംഗീകരിക്കേണ്ടത്. ഓൺലൈൻ പഠനത്തിലൂടെ നേടുന്ന ക്രെഡിറ്റുകൾ അക്കാഡമിക് ബാങ്ക് ഒഫ് ക്രെഡിറ്റിലുൾപ്പെടുത്തും. കോളേജ് മാറ്റം നേടിയാലും ഇവ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടും. കേരള വാഴ്സിറ്റി മാത്രം 300ലേറെ ഓൺലൈൻകോഴ്സുകൾക്ക് അംഗീകാരം നൽകും.
പഠിക്കാനാവുക അത്യാധുനിക കോഴ്സുകൾ
സയൻസിലടക്കം ലോകത്തെമ്പാടുമുള്ള അത്യാധുനിക കോഴ്സുകൾ പഠിക്കാനാവും.
ഓൺലൈൻ പഠനത്തിലെ ക്രെഡിറ്റുകൾ അന്താരാഷ്ട്ര ക്രെഡിറ്റ് ഫ്രെയിംവർക്കിലായതിനാൽ വിദേശത്തെ ഉപരിപഠനത്തിനുമുപയോഗിക്കാം.
നൈപുണ്യവികസനത്തിന് എൻജിനിയറിംഗ്, മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകൾ ഓൺലൈനായി പഠിക്കാനാവും.
1000
കോഴ്സുകളാവും ഓൺലൈൻ പഠനത്തിന് ലഭ്യമാവുക
''അഭിരുചിക്കനുസരിച്ച് ലോകമെങ്ങുമുള്ള ആധുനിക വിഷയങ്ങൾ പഠിച്ച് അറിവുനേടാൻ വിദ്യാർത്ഥികൾക്കാവും. ഏറ്റവും ഗുണകരമാണിത്''
-ഡോ.കെ.എസ്.അനിൽകുമാർ
രജിസ്ട്രാർ, കേരളസർവകലാശാല
എൻ.എസ്.ഡി.സിയുടെ
വനിതാ സംരംഭകത്വ പരിപാടി
തിരുവനന്തപുരം: ബ്രിട്ടാനിയയുമായി ചേർന്ന് വനിതാസംരംഭകർക്കായി നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷന്റെ സംരംഭകത്വ വികസന പരിപാടിക്ക് തുടക്കമായി. സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്ബിൽ വിവിധ ഭാഷകളിലുള്ള കോഴ്സാണിത്. പൂർത്തിയാക്കുന്നവർക്ക് എൻ.എസ്.ഡി.സി,ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ആൻഡ് നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഫോർ എന്റർപ്രണർഷിപ് ആൻഡ് സ്മോൾ ബിസിനസ് ഡെവലപ്മെന്റിന്റെ കോ ബ്രാൻഡഡ് സർട്ടിഫിക്കറ്റ് ലഭിക്കും. കോഴ്സിൽ ഏറ്റവും മുന്നിലെത്തുന്ന പത്തുപേർക്ക് പത്തുലക്ഷം വീതം ഗ്രാൻഡും ലഭിക്കും. കൂടാതെ 50 പേർക്ക് ജൂറിയുടെ മുന്നിൽ തങ്ങളുടെ ബിസിനസ് ആശയങ്ങൾ അവതരിപ്പിക്കാനും അവസരം. രാജ്യത്ത് 25ലക്ഷത്തോളം വനിതകളെയാണ് പരിപാടിയിൽ പങ്കെടുപ്പിക്കുകയെന്ന് നൈപുണ്യ വികസന,സംരംഭകത്വ മന്ത്രാലയം സെക്രട്ടറി അതുൽ കുമാർ തിവാരി പറഞ്ഞു.