'ദുരന്തബാധിതരായ കുട്ടികളോട് ഈ ചോദ്യങ്ങൾ വേണ്ട'; പ്രത്യേക അഭ്യർത്ഥനയുമായി ആരോഗ്യമന്ത്രി

Sunday 04 August 2024 12:47 PM IST

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ബാധിതരായ കുട്ടികളോട് ദുരന്തത്തെക്കുറിച്ച് ചോദിക്കരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മനസില്‍ ഈ ദുരന്തം വീണ്ടും ഉറപ്പിക്കുന്നതിനും ഭാവിയില്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനും ഈ ആവര്‍ത്തനങ്ങള്‍ കാരണമായേക്കാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ അഭ്യർത്ഥന.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇതൊരു അഭ്യര്‍ത്ഥനയാണ്. പൊതുവില്‍ വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാദ്ധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈയൊരു കാര്യം കൂടി ദയവായി പരിഗണിക്കുമല്ലോ.

1. ഏതൊരു ദുരന്തത്തിലും എന്താണ് സംഭവിച്ചതെന്ന് ദയവായി കുട്ടികളോട് ചോദിയ്ക്കാതിരിക്കുക. (കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും അവരുടെ മനസില്‍ ഈ ദുരന്തം വീണ്ടും ഉറപ്പിക്കുന്നതിനും ഭാവിയില്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനും ഈ ആവര്‍ത്തനങ്ങള്‍ കാരണമായേക്കാം)

2. മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈയവസരത്തില്‍ പറയിയ്ക്കാതിരിക്കുക.

3. കുഞ്ഞുങ്ങളുടെ ഐഡന്റിറ്റി ഡിസ്‌ക്ലോസ് ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ മാതാപിതാക്കളുടേയോ രക്ഷകര്‍ത്താക്കളുടേയോ അനുവാദത്തോടെ മാത്രം ചെയ്യുക.

4. ഈ വ്യക്തിയുടെ ഈ ബന്ധു മരിച്ചു എന്ന രീതിയില്‍ ദുരന്തത്തിനിരയായവരെക്കുറിച്ച് പറയാതിരിക്കുക. ചിലപ്പോള്‍ അവര്‍ അതറിഞ്ഞിട്ടുണ്ടാകില്ല. ഇങ്ങനെയറിയുന്നത് അവരെ കൂടുതല്‍ സങ്കീര്‍ണാവസ്ഥകളിലേക്ക് എത്തിക്കും.

വയനാട് ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ അവസാന ഘട്ടത്തിലെത്തുമ്പോഴും എത്രപേരുടെ ജീവൻ നഷ്ടമായെന്ന് കണക്കാക്കാനായിട്ടില്ലെന്ന് അധികൃതർ പറയുന്നു. 206 പേരെക്കുറിച്ച് യാതൊരു സൂചനയും ഇല്ലാതിരിക്കേ, ഇന്നലെ കണ്ടെടുക്കാൻ കഴിഞ്ഞത് അഞ്ച് മൃതദേഹങ്ങളാണ്. ചാലിയാർ പുഴയിൽ നിന്ന് മൂന്ന് മൃതദേഹങ്ങളും 13 ശരീരഭാഗങ്ങളും ഇന്നലെ ലഭിച്ചു. തെരച്ചിൽ ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. 354പേർ മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 30 കുട്ടികളും ഉൾപ്പെടുന്നു.