പാരീസ് ഒളിമ്പിക്‌സിൽ ആദ്യ ഏറിൽതന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; സെമിയിൽ കടന്ന് വിനേഷ് ഫോഗട്ട്

Tuesday 06 August 2024 5:18 PM IST

പാരീസ്: പാരീസ് ഒളിമ്പിക്‌സ് ജാവലിൻ ത്രോ ഫൈനൽ യോഗ്യതാ റൗണ്ടിൽ ആദ്യ ഏറിൽതന്നെ യോഗ്യത നേടി ഇന്ത്യൻ താരം നീരജ് ചോപ്ര. 89.34 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ഫൈനലിലേയ്ക്ക് യോഗ്യത നേടിയത്. 84 മീറ്ററായിരുന്നു ഫൈനൽ കടക്കാൻ വേണ്ടിയിരുന്ന ദൂരം. ടോക്യോ ഒളിമ്പിക്‌സിൽ 87.58 ദൂരമെറിഞ്ഞ നീരജായിരുന്നു സ്വർണമെഡൽ ജേതാവ്.

നിലവിൽ ജാവലിൻ ത്രോയിൽ ഏറ്റവും കൂടുതൽ ദൂരമെറിഞ്ഞ താരം നീരജാണ്. 88.63 മീറ്റ‌ർ ദൂരമെറിഞ്ഞ ഗ്രനേഡിയൻ താരം ആൻഡേഴ്‌സൺ പീറ്റേഴ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. പാക് താരം നദീം അർഷാദും 86.59 മീറ്റർ ദൂരമെറിഞ്ഞ് യോഗ്യത നേടി. മൂന്നാം ശ്രമത്തിൽ 85.91 മീറ്റർ ദൂരമെറിഞ്ഞ ബ്രസീൽ താരം മൗറീഷ്യോ ലൂയിസ് ഡസിൽവയാണ് ബി ഗ്രൂപ്പിൽ നിന്ന് നേരിട്ട് ഫൈനലിലേയ്ക്ക് യോഗ്യത നേടിയ മറ്റൊരു താരം. ഓഗസ്റ്റ് എട്ടിനാണ് ഫൈനൽ മത്സരം.

അതേസമയം, വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈലിൽ വിനേഷ് ഫോഗട്ട് സെമിയിൽ പ്രവേശിച്ചു. ക്വാർട്ടർ മത്സരത്തിൽ യുക്രെയ്‌ന്റെ ഒക്‌സാന ലിവാച്ചിനെ പരാജയപ്പെടുത്തിയാണ് ഫോഗട്ട് സെമിയിൽ കടന്നത്. 7- 5 എന്ന സ്‌കോറിനാണ് ജയം. ഇന്ന് അർദ്ധരാത്രിയോടെ നടക്കുന്ന സെമിയിൽ ലിത്വാനിയയുടെ ജബീജ ദിലൈറ്റിനെയോ ക്യൂബൻ താരം യുസ്‌നെയ്‌ലിസ് ലോപസിനെയോ നേരിടും.