154 പേരെ കാണാതായി, ക്യാമ്പുകളിൽ 1381പേർ

Wednesday 07 August 2024 4:13 AM IST

തിരുവനന്തപുരം: തെരച്ചിലിലും രക്ഷാപ്രവർത്തനത്തിലും മികച്ച പ്രവർത്തനം നടത്തുന്ന ഇന്ത്യൻ സായുധസേനകളുടെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചചെയ്തു തീരുമാനിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ദുരന്തമേഖലയിൽനിന്ന് ഇന്നലെ ആറ് മൃതദേഹങ്ങൾ ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇതോടെ മരിച്ചവരുടെ സ്ഥിരീകരിച്ച സംഖ്യ 224ലെത്തി.181ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. 154പേരെ കാണാതായി. 88പേർ ആശുപത്രികളിലാണ്.ചൂരൽമല ഭാഗത്ത് 9ക്യാമ്പുകളിലായി 1381പേർ കഴിയുന്നു.

മറ്റ് നടപടികൾ

1. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധന സ്വകാര്യലാബുകളിലും ചെയ്യുന്ന കാര്യം പരിശോധിക്കും.

2. സ്‌കൂൾ ക്യാമ്പുകളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കും. നഷ്ടപ്പെട്ട രേഖകൾ ലഭ്യമാക്കുന്നതിന് ക്യാമ്പുകൾ സംഘടിപ്പിക്കും.

3. ഉരുൾപൊട്ടൽ ബാധിതപ്രദേശങ്ങളിലേക്ക് സന്നദ്ധപ്രവർത്തകരും ഉദ്യോഗസ്ഥരും മാത്രമേ പോകുന്നുള്ളൂ എന്ന് ഉറപ്പാക്കും.

4. ദുരന്തമേഖലയിൽ റേഷൻകടകൾ തുറക്കും. ആഗസ്റ്റിലെ റേഷൻ എത്തിക്കും. കുട്ടികൾക്ക് എല്ലാം ഉൾപ്പെടുന്ന സ്‌കൂൾ കിറ്റ് നൽകും

5. മാനസികാഘാതം കുറയ്ക്കാൻ 121അംഗ ടീം വരും. ദുരന്തമേഖലയിൽ ആറുമാസം സൗജന്യ വൈദ്യുതി.

Advertisement
Advertisement