കേന്ദ്രം 'യെസ്' പറഞ്ഞാൽ ഓണത്തിന് 10 കിലോ അരി നീല, വെള്ള കാർഡുകാർക്കാണിത്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ അനുവദിച്ചാൽ ഓണത്തിനു മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുടമകൾക്ക് 10 കിലോ സ്പെഷ്യൽ അരി ലഭിക്കും.
നീല, വെള്ള കാർഡുടമകൾക്ക് ഓണത്തിന് 10 കിലോ അരി വീതം നൽകുന്നതിന് വിഹിതം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിക്ക് നിവേദനം നൽകിയിരുന്നു. അതു പരിഗണിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വേണ്ട ക്രമീകരണം നടത്താൻ കേന്ദ്രമന്ത്രി നിർദ്ദേശിച്ചിരുന്നു. എന്നാൽ, നടപടി ഉണ്ടായില്ല. ഇക്കാര്യം ഓർമ്മപ്പെടുത്താനായി മന്ത്രി ജി.ആർ.അനിൽ കേന്ദ്രമന്ത്രിയെ ഒരിക്കൽ കൂടി കാണും.
പ്രതിമാസ വിഹിതം കണക്കാക്കിയാണ് ഇപ്പോൾ കേന്ദ്രം റേഷനരി അനുവദിക്കുന്നത്. മുൻഗണനേതര വിഭാഗക്കാർ റേഷൻ വാങ്ങാതിരുന്നാൽ അടുത്ത മാസത്തിലെ വിഹിതത്തിൽ അതു കുറയ്ക്കുകയാണ് ചെയ്യുന്നത്. പ്രതിവർഷ വിഹിതമായി റേഷൻ അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. അങ്ങനെയാകുമ്പോൾ ഉത്സവ സീസണുകളിൽ കൂടുതൽ അരി വിതരണം ചെയ്യാനാകും. അല്ലെങ്കിൽ ഉത്സവ സീസണുകളിൽ കൂടുതൽ അരി പ്രത്യേകമായി അനുവദിക്കണം. കേരളം സ്വന്തം നിലയ്ക്ക് അരി കൂടുതലായി വിതരണ ചെയ്താൽ കിലോഗ്രാമിന് 26 രൂപ വീതം എഫ്.സി.ഐക്ക് നൽകേണ്ടി വരും.
ഓണക്കിറ്റ് മഞ്ഞക്കാർഡിന്
സൗജന്യ ഓണക്കിറ്റ് വിതരണം അന്ത്യോദയ അന്നയോജന (എ.എ.വൈ) വിഭാഗക്കാർക്കും സാമൂഹ്യ ക്ഷേമ സ്ഥാപനങ്ങളായ വൃദ്ധസദനം, അനാഥാലയം തുടങ്ങിയയിടങ്ങളിലെ അന്തേവാസികൾക്കും മാത്രമായി നിജപ്പെടുത്തും. ആറു ലക്ഷം പേർക്ക് പ്രയോജനം ലഭ്യമാകും. എ.എ.വൈ വിഭാഗങ്ങൾക്കുള്ള സൗജന്യ കിറ്റ്, സ്‌പെഷ്യൽ പഞ്ചസാര, സ്‌കൂൾ കുട്ടികൾക്കുള്ള അരി, ആദിവാസി ഗ്രൂപ്പുകൾക്കുള്ള കിറ്റ് എന്നിവ ഓണത്തിന് ഒരാഴ്ച മുൻപ് വിതരണം ചെയ്യും.
'ഓണത്തിന് കൂടുതൽ അരി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എം.പിമാരുമായി കേന്ദ്രമന്ത്രിയെ വീണ്ടും സമീപിക്കും.
-ജി.ആർ.അനിൽ,
ഭക്ഷ്യമന്ത്രി
വിതരണക്കാരുമായി
മന്ത്രി ചർച്ചന നടത്തി
തിരുവനന്തപുരം: ഓണവിപണി ഒരുക്കുന്നതിനു മുന്നോടിയായി മന്ത്രി ജി.ആർ. അനിൽ സപ്ലൈകോയിൽ സാധനം എത്തിക്കുന്ന വിതരണക്കാരുമായി ചർച്ച നടത്തി. 650 കോടി രൂപയിലേറെ കുടിശ്ശിക വന്നതോടെ വിതരണക്കാർ സപ്ലൈകോയുടെ ടെൻഡർ നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്നായിരുന്നു ചർച്ച.
തങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ കടബാദ്ധ്യതയുണ്ടെന്ന് വിതരണക്കാർ അറിയിച്ചു. കുടിശ്ശിക തീർക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും അവർ വ്യക്തമാക്കി. വിപണിയിടപെടലിന് ധനവകുപ്പ് 100 കോടി രൂപയാണ് അനുവദിച്ചത്. 500 കോടിയെങ്കിലും വേണമെന്നാണ് ഭക്ഷ്യവകുപ്പ് ആവശ്യപ്പെടുന്നത്. വിതരണക്കാരുടെ ആവശ്യങ്ങൾ ഉൾപ്പെടെയുള്ളവ മന്ത്രി അനിൽ ധനവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും.