പഞ്ചായത്ത് വഴി വൃത്തിയാക്കുന്നതിനിടെ മരം മുറിച്ചു, തൊഴിലുറപ്പ് തൊഴിലാളികൾ 10 ലക്ഷം നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി

Thursday 08 August 2024 12:39 PM IST

ആലപ്പുഴ: പഞ്ചായത്ത് വഴി വൃത്തിയാക്കുന്നതിനിടെ മരം മുറിച്ചതിന് തൊഴിലുറപ്പ് തൊഴിലാളികൾ 10 ലക്ഷം നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി വിധി. കൈനകരിയിൽ സ്ഥലമുടമ നൽകിയ പരാതിയിലാണ് കോടതി വിധി വന്നിരിക്കുന്നത്. അനുവാദം ഇല്ലാതെ അതിക്രമിച്ചു കയറി മരം മുറിച്ചു എന്നായിരുന്നു സ്ഥലമുടമയുടെ പരാതി.

2017 ലാണ് 130 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് കൈനകരിയിൽ വഴി വൃത്തിയാക്കിയത്. ബേക്കറി പാലം മുതൽ ആയിരവേലി വരെയുള്ള പഞ്ചായത്ത് വഴിയുടെ ഒരു ഭാഗത്താണ് ജോലികൾ നടത്തിയത്.എന്നാൽ തൊഴിലുറപ്പ് തൊഴിലാളികൾ സ്വന്തം സ്ഥലത്തെ മരം വെട്ടിമാറ്റിയെന്ന് കാണിച്ച് സ്ഥലമുടമ യോഹന്നാൻ തരകനും മറ്റൊരാളും സിവിൽ കേസുമായി മുന്നോട്ട് പോയി. ഏഴു വർഷത്തിനു ശേഷം കേസിൽ വിധി വന്നു. 10 ലക്ഷം രൂപ തൊഴിലുറപ്പ് തൊഴിലാളികൾ സ്ഥലമുടമയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നതാണ് വിധി.

130 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്നാണ് പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവർത്തികൾ ചെയ്തത്. എന്നാൽ 12 പേർക്കെതിരെ മാത്രമാണ് കേസ് നൽകിയത്. എന്നാൽ തന്റെ സ്ഥലത്തെ മരം മുറിച്ചതിനാണ് പരാതി നൽകിയതെന്ന് സ്ഥല ഉടമ . പഞ്ചായത്ത് ഭരണ സമിതിയും കൈയൊഴിഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ.