അപകടസ്ഥലം കണ്ട് മടങ്ങിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; ചൂരൽമലയിൽ നിന്ന് ബന്ധുവീട്ടിലേക്ക് മാറിയ ദുരന്തബാധിതൻ മരിച്ചു

Friday 09 August 2024 11:04 AM IST

മേപ്പാടി: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്നും ബന്ധു വീട്ടിലേക്ക് താമസം മാറിയ കുഞ്ഞു മുഹമ്മദ് മരിച്ചു. ഇന്നലെ ചൂരൽമലയിലേക്ക് വന്ന് ദുരന്ത സ്ഥലം കണ്ട് മടങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ജീപ്പ് ഡ്രൈവറായിരുന്നു കുഞ്ഞു മുഹമ്മദ്. ആരോഗ്യ പ്രശ്നങ്ങളുള്ള ആളായിരുന്നു എന്നാണ് വിവരം. ദുരന്തത്തിന് പിന്നാലെ കടുത്ത മനോവിഷമത്തിലായിരുന്നു അദ്ദേഹം. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അതേസമയം, വയനാട്ടിൽ ജനകീയ തെരച്ചിൽ ആരംഭിച്ചു. ദുരന്തമേഖലയെ ആറായി തിരിച്ചാണ് പരിശോധന നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെക്കൂടി ഉൾപ്പെടുത്തിയാണ് തെരച്ചിൽ. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടെയാണ് ഇവരെ ദുരന്തമുണ്ടായ സ്ഥലങ്ങളിലേക്ക് അയച്ചത്.

ദുരന്ത ബാധിതർ നേരിട്ട് പരിശോധന നടത്തില്ല. മറിച്ച് അവർ ചൂണ്ടിക്കാണിക്കുന്ന ഇടങ്ങളിൽ തെരച്ചിൽ നടത്തുമെന്ന് ഐജി സേതുരാമൻ പറഞ്ഞിരുന്നു. തെരച്ചിൽ പതിനൊന്നാം നാൾ പിന്നിട്ടിരിക്കുകയാണ്. ഇതുവരെ നാനൂറിലധികം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി 131 പേരെക്കൂടെ കിട്ടാനുണ്ട്. ചാലിയാറിൽ ഇന്നും വ്യോമ മാർഗം തെരച്ചിൽ നടത്തും. സന്നദ്ധ സംഘടനകളും ജനകീയ തെരച്ചിലിന്റെ ഭാഗമാകുമെന്നാണ് വിവരം. ഇന്ന് പതിനൊന്ന്‌ മണിവരെ തെരച്ചിൽ നടത്തും എന്നാണ് റിപ്പോർട്ടുകൾ. വിപുലമായ തെരച്ചിൽ ഞായറാഴ്ച നടത്തിയേക്കും.

അതിനിടെ, മുണ്ടക്കൈയിൽ തെരച്ചിൽ നടത്തിയ രണ്ടിടങ്ങളിൽ മണ്ണിനടിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഈ സ്ഥലങ്ങളിൽ മണ്ണ് മാറ്റി പരിശോധന നടത്തുകയാണ്. സ്ഥലത്ത് മൃതദേഹം ഉണ്ടെന്നാണ് സംശയം.

Advertisement
Advertisement