ഹർഷ നാട്ടിലെത്തിയത് പത്ത് ദിവസത്തെ ലീവിന്; അച്ഛനമ്മമാരടക്കമുള്ളവരെ കണ്ടെത്താനായില്ല, ഒടുവിൽ മടക്കം

Saturday 10 August 2024 4:14 PM IST

മേപ്പാടി: പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരമെങ്കിലും കാണാമെന്ന മോഹവുമായി യു.കെയിൽ നിന്ന് ദുരന്തം വിതച്ച ചൂരൽമലയിൽ പറന്നിറങ്ങിയ ഹർഷ ഇന്ന് മടങ്ങും. എട്ടുദിവസം നീണ്ട തെരച്ചിലിലും അച്ഛനെയും അമ്മയെയും കണ്ടെത്താനായില്ല. ഇനി നാട്ടിൽ അനുജത്തി സ്‌നേഹ മാത്രം. ബംഗളൂരുവിൽ നിന്ന് യു.കെയിലേക്ക് വിമാനം കയറും.

ലണ്ടനിലെ റോയൽ ഷ്രൂസ്‌ബെറി ആശുപത്രിയിൽ നഴ്‌സായ ഹർഷയ്ക്ക് അനുവദിച്ചത് പത്തു ദിവസത്തെ അവധിയാണ്. അച്ഛനും അമ്മയും ബാക്കിവച്ച വീടടക്കം എല്ലാം പൂർത്തിയാകണമെങ്കിൽ ഹർഷയ്ക്ക് പോയേ തീരൂ. തോട്ടം തൊഴിലാളിയായ അച്ഛൻ ബാലചന്ദ്രൻ,അമ്മ അജിത,അച്ഛന്റെ സഹോദരങ്ങൾ,അവരുടെ കുടുംബവുമടക്കം ഒമ്പതുപേരെയാണ് ഹർഷയ്ക്ക് ദുരന്തത്തിൽ നഷ്ടമായത്. അഞ്ചുമാസം മുമ്പാണ് ഹർഷ യു.കെയിലേക്ക് പോയത്. കോഴിക്കോട് പഠിക്കുന്നതിനാൽ അനുജത്തി അപകടത്തിൽപ്പെട്ടില്ല.

നിലവിൽ ബാലചന്ദ്രന്റെ മൂത്ത സഹോദരൻ ഭാസ്‌കരൻ,ഇളയസഹോദരൻ വിജയൻ,ഭാസ്‌കരന്റെ മകൾ സൗഗന്ധിക,വിജയന്റെ മകൻ നിഖിൽ കൃഷ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ഇനിയുമുണ്ട് കുഞ്ഞുങ്ങളടക്കം അഞ്ചുപേർ.

കഴിഞ്ഞ 2നാണ് ചൂരൽമലയിലെ അമ്മാവന്റെ വീട്ടിൽ ഹർഷ എത്തിയത്. മൂന്ന് മുതൽ തിരച്ചിലിനിറങ്ങുകയായിരുന്നു. പുഴയുടെ തീരത്തും ആശുപത്രികളിലുമായിരുന്നു തെരച്ചിൽ. പക്ഷേ, നിരാശയായിരുന്നു ഫലം.