'ലാലേട്ടനെ പത്തുവർഷമായി ചെകുത്താൻ ചീത്ത വിളിക്കുന്നു'; പേടിച്ചിട്ടാണ് ആറാട്ടണ്ണൻ നിൽക്കുന്നതെന്ന് ബാല
ചെകുത്താൻ എന്ന് വിളിപ്പേരുള്ള അജു അലക്‌സ് ചെയ്യുന്നതുപോലെ ആറാട്ടണ്ണൻ എന്ന് വിളിപ്പേരുള്ള സന്തോഷ് വർക്കിയും തെറ്റാണ് ചെയ്യുന്നതെന്ന് നടൻ ബാല. ഇത്തരത്തിലുള്ള നെഗറ്റീവ് യുട്യൂബേഴ്‌സിന് ഫുൾസ്റ്റോപ്പ് ഇടണമെന്നും ബാല പറഞ്ഞു. ഫേസ്‌ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി എത്തിയ മോഹൻലാലിനെയും സൈന്യത്തെയും യൂട്യൂബ് വീഡിയോയിൽ ചെകുത്താൻ അപമാനിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു നടൻ.
'വീഡിയോ ഇപ്പോഴാണ് ഞാൻ കണ്ടത്. വീഡിയോയെക്കുറിച്ച് ലാലേട്ടനോട് സംസാരിച്ചപ്പോൾ ദേഷ്യത്തോടെ അദ്ദേഹം ഒന്നും പറഞ്ഞില്ല. ദൈവം നോക്കിക്കോളും എന്ന രീതിക്കാണ് അദ്ദേഹം സംസാരിച്ചത്. സന്തോഷ് വർക്കിയുടെ ഒരു ഇന്റർവ്യൂ കണ്ടു. പേടിച്ചിട്ടാണ് അയാൾ അതിന് നിൽക്കുന്നതുതന്നെ. ലാലേട്ടനെ പത്തുവർഷമായി ചെകുത്താൻ അബ്യൂസ് ചെയ്യുന്നുണ്ട്, അത് ഭയങ്കര മോശമാണെന്നൊക്കെ അയാൾ പേടിച്ചിട്ട് പറയുന്നുണ്ട്. ഇതല്ലേ പുള്ളിയും ചെയ്തുകൊണ്ടിരുന്നത്.
സന്തോഷ് വർക്കി ലാലേട്ടനെ മാത്രമല്ല എല്ലാ നടിമാരെയും ഇതല്ലേ ചെയ്തുകൊണ്ടിരുന്നത്. എന്നിട്ട് ഇന്ന് ജനിച്ച കുട്ടിയെപ്പോലെ പറയുന്നു ചെകുത്താൻ ചെയ്തത് തെറ്റാണ് എന്ന്. നിങ്ങൾ എന്താ ചെയ്തതെന്ന് ഇന്റർവ്യൂ ചെയ്യുന്നയാൾക്ക് ചോദിച്ചുകൂടെ. നിങ്ങൾ വളരെ വൃത്തിക്കേടായിട്ടല്ലെ നടിമാരെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും എന്നെക്കുറിച്ചുമൊക്കെ സംസാരിച്ചിട്ടുള്ളത്. ഇതുപോലെയുള്ള നെഗറ്റീവ് യുട്യൂബർമാർക്ക് ഫുൾസ്റ്റോപ്പ് ഇടണം.
യുട്യൂബർമാർ വന്നതിനുശേഷം സിനിമയുടെ വളർച്ചയിലും റിവ്യൂ ചെയ്യുന്നതിലുമൊക്കെ നല്ല കാര്യങ്ങൾ നടന്നിട്ടുണ്ട്. നെഗറ്റീവ് ചെയ്യുന്നവരെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്ന നിയമം വരുമ്പോൾ നിങ്ങളുടെ കാഡറിൽ ഒരു ക്ളാസ് വരും'- ലൈവിൽ ബാല പറഞ്ഞു.