നവജാത ശിശുവിന്റെ ദുരൂഹ മരണം ( ഡെക്ക്) യുവതിയും കാമുകനും സുഹൃത്തും അറസ്റ്റിൽ

Monday 12 August 2024 2:10 AM IST

ആലപ്പുഴ: നവജാതശിശുവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ മറവ് ചെയ്തതിൽ യുവതിയും കാമുകനും സുഹൃത്തും അറസ്റ്റിൽ. പൂച്ചാക്കൽ ഉളവൈപ്പ് ആനമുട്ടിച്ചിറ സോനാജോജി (22), തകഴി കുന്നുമ്മ വിരിപ്പാല പുത്തൻ പറമ്പിൽ തോമസ് ജോസഫ് (24) തകഴി കുന്നുമ്മ വിരുപ്പാല മുട്ടച്ചിറ കോളനിയിൽ അശോക് ജോസഫ് (30) എന്നിവരെയാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ജുവനൈൽ ജസ്റ്റിസ് ആക്ട് 75, ഭാരതീയ ന്യായ സംഹിത 93, 3(5) പ്രകാരമാണ് അറസ്റ്ര്. പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തിൽ അവശയായ യുവതി പൊലീസ് കാവലിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു ദിവസം മാത്രം പ്രായമുള്ള ശിശുവിനെ കൊലപ്പെടുത്തി മറവ് ചെയ്തതാകാമെന്ന് പൊലീസ് സംശയിക്കുന്നെങ്കിലും ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ജില്ലാപൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.

തകഴി വണ്ടേപ്പുറം പാടശേഖരത്തിന്റെ ബണ്ടിൽ കുഴിച്ചുമൂടിയ മൃതദേഹം തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സൗഹൃദത്തിലായത്

സമൂഹ മാദ്ധ്യത്തിലൂടെ

ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. ഫോറൻസിക് സയൻസ് പഠിച്ച് ഇന്റേൺഷിപ്പ് ചെയ്യുന്ന സോന ഇൻസ്റ്റഗ്രാം വഴിയാണ് ഹോട്ടൽ മാനേജ് മെന്റ് പൂർത്തിയാക്കിയ തോമസുമായി പരിചയത്തിലായത്. വർഷങ്ങളായി സൗഹൃദത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താനിരിക്കെ യുവതി ഗർഭിണിയായി. ഇരുവരും ത് മറച്ചുവച്ചു. 7ന് പുലർച്ചെ 1.30 ഓടെ സ്വന്തം വീട്ടിൽ പ്രസവിച്ച സോന തോമസ് ജോസഫിനെ അറിയിച്ചു. 8ന് ഉച്ചകഴി‌ഞ്ഞ് തോമസ് ജോസഫ് സുഹൃത്ത് അശോക് ജോസഫുമായി സോനയുടെ വീട്ടിലെത്തി. തുണിയിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി കുഞ്ഞിനെ സോന ഇവർക്ക് കൈമാറി. അപ്പോൾ കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്നാണ് തോമസിന്റെ മൊഴി. കുഞ്ഞുമായി ബൈക്കിൽ രാത്രി കുന്നുമ്മയിലെ അശോക് ജോസഫിന്റെ വീടിന് സമീപമെത്തിയ ഇരുവരും ചേർന്ന് രാത്രിയിൽ തന്നെ വീടിന് ഒന്നര കിലോമീറ്റർ അകലെയുള്ള പാടത്തിന് നടുവിലെ ബണ്ടിൽ മൃതദേഹം മറവുചെയ്യുകയായിരുന്നു. രക്ത സ്രാവത്തെ തുടർന്ന് തലകറങ്ങിവീണ സോനയെ വീട്ടുകാർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിലെത്തിച്ചു. പൊലീസ് കാവലിൽ ചികിത്സയിലാണ്.