മലപ്പുറത്തിന്റെ മുഖച്ഛായ മാറും, കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാക്കാന്‍ കേരളത്തിന് താത്പര്യം

Monday 12 August 2024 8:20 PM IST
പ്രതീകാത്മക ചിത്രം

പൊന്നാനി: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നോണ്‍ മേജര്‍ തുറമുഖങ്ങളില്‍ ഒന്നായ പൊന്നാനിയില്‍ വന്‍ മാറ്റത്തിന് കളമൊരുങ്ങുന്നു. 20 കോടി രൂപ ചെലവില്‍ തുറമുഖത്തിന്റെ വികസനം നടപ്പിലാക്കുന്ന പദ്ധതിക്കാണ് രൂപം കൊടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പൊന്നാനിയില്‍ അത്യാധുനിക ബെര്‍ത്ത് സൗകര്യം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മാരിടൈം ബോര്‍ഡ് പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു.

കേന്ദ്ര തുറമുഖ വകുപ്പില്‍ നിന്ന് സാമ്പത്തിക സഹായം ഉള്‍പ്പെടെ തേടിയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. കേരളത്തിലേയും മലബാര്‍ മേഖലയിലേയും പുരാതന തുറമുഖങ്ങളില്‍ ഒന്നായ പൊന്നാനിയെ ആധുനിക സൗകര്യങ്ങളോടുകൂടി വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് സംസ്ഥാനത്തിന് വലിയ നേട്ടമാകുമെന്നും മലപ്പുറം ജില്ലയുടെ മുഖച്ഛായതന്നെ മാറുമെന്നുമാണ് കണക്ക് കൂട്ടുന്നത്.

മലബാറിലെ പുരാതന തുറമുഖങ്ങളിലൊന്നായ പൊന്നാനിയെ വികസിപ്പിക്കാനായാല്‍ മേഖലയിലെ ചരക്കുനീക്കത്തിനും വിനോദസഞ്ചാരത്തിനും പുതിയ ഉണര്‍വാകുമെന്നാണ് പ്രതീക്ഷ. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി) തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ ആലോചന. ഇതിനായി സ്വകാര്യ വ്യക്തികളില്‍ നിന്നും താത്പര്യ പത്രവും ക്ഷണിച്ചുകഴിഞ്ഞു. കേരളത്തിന്റെ പദ്ധതിയുടെ പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര തുറമുഖകാര്യ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ സമുദ്രമാര്‍ഗമുള്ള ചരക്കുഗതാഗതം കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടെ തുറമുഖത്തേക്ക് കൂടുതല്‍ കപ്പലുകളെത്തും. കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെയും തുറമുഖങ്ങളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുള്ള ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമാകാനും തുറമുഖത്തിനാകും. ഇതാണ് സംസ്ഥാന സര്‍ക്കാരിന് പദ്ധതിയെക്കുറിച്ച് ശുഭപ്രതീക്ഷ നല്‍കുന്നതും.