വത്തിക്കാനിൽ സർവമത സമ്മേളനം നവംബറിൽ

Wednesday 14 August 2024 12:00 AM IST

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആലുവ സർവമത സമ്മേളനത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവംബറിൽ വത്തിക്കാനിൽ സർവമത സമ്മേളനം നടത്തും. ഇതുസംബന്ധിച്ച് വത്തിക്കാനിലെ കേന്ദ്ര കാര്യാലയത്തിന്റെ പൊതുകാര്യ ചുമതലയുള്ള പ്രതിനിധി ജോർജ് കൂവക്കാട്ട്, ഡി കാസ്ട്രി ഫോർ ഇന്റർ റിലീജിയസ് ഡയലോഗ് സെക്രട്ടറി ഇന്റുനിൽ കൊടിതുവാക്കു എന്നിവരുമായി ചാണ്ടി ഉമ്മൻ എം.എൽ.എ, ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദ, കെ.ജി.ബാബുരാജ് ബഹറിൻ എന്നിവർ ചർച്ച നടത്തി. സമ്മേളനത്തിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. മനുഷ്യന്റെ ആത്മീയതയേയും ഭൗതികതയേയും മതത്തിന്റെ ചട്ടക്കൂട്ടിൽ നിന്ന് പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 1924ൽ ശിവരാത്രിയോടനുബന്ധിച്ച് പെരിയാറിന്റെ തീരത്തെ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവനാണ് രണ്ടുദിവസം നീണ്ട സർവമത സമ്മേളനം വിളിച്ചുചേർത്തത്.

കാപ്ഷൻ: വത്തിക്കാനിലെത്തിയ ചാണ്ടി ഉമ്മൻ, ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദ, കെ.ജി.ബാബുരാജ് ബഹറിൻ എന്നിവർ ജോർജ് കൂവക്കാട്ട്, ഇന്റുനിൽ കൊടിതുവാക്കു എന്നിവർക്കൊപ്പം വത്തിക്കാനിൽ

Advertisement
Advertisement