വരവറിയിച്ച് എംബാപ്പെ, സൂപ്പർ കപ്പിൽ റിയൽ മുത്തം
വാഴ്‌സ: ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് വിജയികളും ഏറ്റുമുട്ടിയ യൂവേഫ സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ചാമ്പ്യന്മാരായി. യൂറോപ്പലീഗ് ജേതാക്കളായ ഇറ്റാലിയൻ ക്ലബ് അത്‌ലാന്റെയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് റയൽ സൂപ്പർ കപ്പിൽ മുത്തമിട്ടത്. പി.എസ്.ജിയിൽ നിന്നെത്തിയ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയ്ക്ക് റയൽ മാഡ്രിഡിൽ കിരീടനേട്ടത്തോടെ ഗംഭീരമായി അരങ്ങേറാനുമായി. മത്സരത്തിൽ റയലിന്റെ രണ്ടാം ഗോൾ നേടിയതും എംബാപ്പെയായിരുന്നു. റയൽ കോച്ച് ആൻസലോട്ടി എംബാപ്പെയ്ക്ക് ആദ്യ ഇലവനിൽ തന്നെ ഇടം നൽകി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം വിനീഷ്യസ് ജൂനിയറിന്റെ പാസിൽ നിന്ന് 59-ാം മിനിട്ടിൽ ഫെഡറിക്കോ വാൽവെർഡെ റയലിന് ലീഡ് സമ്മാനിച്ചു. തുടർന്ന് 68-ാംമിനിട്ടിലാണ് എംബാപ്പെ റയലിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയത്. എംബാപ്പെയുടെ ഗോളിന് വഴിതുറന്നു കൊടുത്ത ജൂഡ് ബെല്ലിംഗ്‌ഹാമും മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ പകുതിയിൽ റയൽ നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും വലകുലുക്കാനായിരുന്നില്ല.