ചൂഷണം ചെയ്യുന്നവരിൽ മലയാളത്തിലെ പ്രധാന നടന്മാരും; സഹകരിക്കാൻ തയ്യാറാകുന്ന നടിമാർ അറിയപ്പെടുക കോഡു പേരുകളിൽ, നടുക്കുന്ന വിവരങ്ങൾ പുറത്ത്

Monday 19 August 2024 2:45 PM IST

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. മലയാള സിനിമയിൽ "കാസ്റ്റിംഗ് കൗച്ച്" ഉള്ളതായി നടിമാർ മൊഴി നൽകിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്ന് ഒന്നിലധികം നടിമാർ മൊഴി നൽകിയിട്ടുണ്ട്. വിട്ടുവിഴ്‌ചയ്ക്ക് തയ്യാറാകാത്തവർക്ക് അവസരമുണ്ടാകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും.

സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡു പേരുകളിലാണ്. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരുമുണ്ട്. ക്രിമിനലുകളാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നൊക്കെയാണ് നടിമാർ മൊഴി നൽകിയിരിക്കുന്നത്.


വഴങ്ങാത്തവരെ പ്രശ്നക്കാരെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്. പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. അവസരം നഷ്ടപ്പെടുന്നതിനൊപ്പം വ്യക്തിഹത്യയുമുണ്ടാകും. പരാതി പറഞ്ഞാൽ കുടുംബക്കാരെയും ഭീഷണിപ്പെടുത്തും. നായികമാർ ഒഴികെയുള്ളവർക്ക് കാരവാൻ ഇല്ല. സിനിമയിൽ പുറമെയുള്ള തിളക്കം മാത്രമേയുള്ളൂ. റിപ്പോർട്ടിലെ 55, 56 പേജുകളിലാണ് നടുക്കുന്ന വിവരങ്ങൾ ഉള്ളത്.

അമ്പത്തിയൊന്ന് പേരാണ് മൊഴി നൽകിയത്. പല തരത്തിലുള്ള ഇടനിലക്കാർ സെറ്റുകളിലുണ്ടെന്ന് മൊഴി നൽകിയവരുണ്ട്. മേഖലയിൽ അടിമുടി സ്ത്രീ വിരുദ്ധതയുണ്ട്. നടിമാരുടെ മുറിയുടെ വാതിലിൽ മുട്ടുന്നത് പതിവാണ്. ഐ സി സികൾ പേരിന് മാത്രമാണ്. നടിമാർ മാത്രമല്ല, രക്ഷിതാക്കളും ബന്ധുക്കളും വഴങ്ങേണ്ടിവരുന്നുവെന്നും മൊഴി നൽകിയവരുണ്ട്. പേടിയോടെയാണ് നടിമാർ മൊഴി നൽകിയത്. വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടിയെന്നാണ് കമ്മിറ്റി പറയുന്നത്.

Advertisement
Advertisement