സ്‌പേസ് ഓഡിറ്റ് നടപ്പാക്കും: മെഡി. കോളേജിൽ പാസില്ലാതെ രാത്രി തങ്ങാൻ അനുവദിക്കില്ല
തിരുവനന്തപുരം : മെഡിക്കൽ കോളേജുകളുടെ വളപ്പിൽ രാത്രിയിൽ പാസില്ലാതെ തങ്ങാൻ ആരെയും അനുവദിക്കില്ല, പൊലീസിൽ ഏല്പിക്കുകയും ചെയ്യും. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌പേസ് ഓഡിറ്റ് കൃത്യ ഇടവേളകളിൽ നടത്തും. കഴിഞ്ഞ ദിവസം മന്ത്രി വീണാജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അനധികൃത കച്ചവടവും ആബുലൻസുകളുടെ അനധികൃത പാർക്കിംഗും അനുവദിക്കില്ല.
അടിയന്തരഘട്ടങ്ങളിൽ വിളിക്കാൻ ജീവനക്കാർക്ക് ഏകീകൃത നമ്പർ വരും. ഫോൺ വഴി അലാറം പ്രവർത്തിപ്പിക്കുന്ന സംവിധാനമൊരുക്കും. അത്യാഹിത വിഭാഗത്തിൽ രണ്ട് പേരേയും വാർഡുകളിൽ ഒരാളേയും മാത്രമേ കൂട്ടിരിപ്പുകാരായി അനുവദിക്കൂ. രോഗികളുടെ വിവരങ്ങൾ ബ്രീഫിംഗ് റൂമിൽ വച്ച് ഡോക്ടർമാർ ബന്ധപ്പെട്ടവരോട് വിശദീകരിക്കണം.
സ്‌പേസ് ഓഡിറ്റ്
ജീവനക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ ആശുപത്രിയിലെ സുരക്ഷാക്രമീകരണങ്ങളുടെ വിലയിരുത്തലാണിത്. ഡ്യൂട്ടി റൂം, പരിശോധനാ മുറി, റെസ്റ്റ് റൂം തുടങ്ങിയ സ്ഥലങ്ങളിൽ വനിതാ ജീവനക്കാർക്ക് മതിയായസൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കും. അനധികൃതമായി മറ്റുള്ളവർ ഇവിടെ പ്രവേശിക്കുന്നത് തടയും. അടിയന്തരഘട്ടങ്ങളിൽ സുരക്ഷാജീവനക്കാരെ ബന്ധപ്പെടാനുള്ള സൗകര്യവും ഇവിടെ ഉറപ്പാക്കും. പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ എന്നിവർ ചേർന്നാണ് സ്‌പേസ് ഓഡിറ്റ് നടത്തേണ്ടത്.
പഴുതടയ്ക്കാൻ നിർദ്ദേശങ്ങൾ
കൃത്യമായ ഇടവേളകളിൽ മോക് ഡ്രിൽ
പബ്ലിക് അഡ്രസ് സിസ്റ്റം,വാക്കി ടോക്കി,അലാറം
പ്രധാനയിടങ്ങളിലെല്ലാം സി.സി ടിവി
രാത്രി പൊലീസ് പട്രോളിംഗ് കർശനം
രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വനിതകളുടെ സുരക്ഷ ഉറപ്പാക്കൽ
ആശുപത്രി വളപ്പിൽ തെരുവ് വിളക്കുകൾ
രാത്രിയിൽ ശക്തമായ സെക്യൂരിറ്റി നിരീക്ഷണം
സെക്യൂരിറ്റി ജീവനക്കാർക്ക് മികച്ച പരിശീലനം
പി.ജി ഡോക്ടർമാരും ഹൗസ് സർജൻമാരും ഉന്നയിച്ച സുരക്ഷാ വിഷയങ്ങളിൽ മെഡിക്കൽ കോളേജ് തലത്തിൽ പരിഹാരം കാണും
- വീണാ ജോർജ്, ആരോഗ്യമന്ത്രി