940 കോടി അനുവദിച്ച് റെയില്‍വേ, പുതിയ സ്റ്റേഷന്‍ ഉള്‍പ്പെടെ പദ്ധതിയുടെ നേട്ടം കേരളത്തിന്

Wednesday 21 August 2024 7:33 PM IST
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കന്യാകുമാരി - തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിന് റെക്കോഡ് തുക അനുവദിച്ച് റെയില്‍വേ. മുമ്പ് അനുവദിച്ച 365 കോടിക്ക് പുറമേ 575 കോടി രൂപ കൂടി നല്‍കിയതോടെ പദ്ധതിക്കായി ഈ വര്‍ഷം മാത്രം നല്‍കിയ വിഹിതം 940 കോടി രൂപയായിട്ടുണ്ട്. കേരളത്തിന് അനുവദിച്ചിരിക്കുന്നത് റെക്കോഡ് വിഹിതമാണെന്ന് റെയില്‍വേയുടെ നിര്‍മാണ വിഭാഗം അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് പാറശാലവരെയുള്ള 30 കിലോമീറ്റര്‍ പാതയാണ് കേരളത്തിന്റേത്. ബാക്കി വരുന്നത് തമിഴ്‌നാടിന്റെ റെയില്‍പാതയാണ്.

രണ്ടാം പാത നിര്‍മാണത്തിന് മുന്നോടിയായി വിവിധ ജോലികളുടെ കരാറും നല്‍കിക്കഴിഞ്ഞു. തിരുവനന്തപുരം സൗത്ത് (നേമം) ടെര്‍മിനലിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. സൗത്തില്‍ നിന്ന് പാറശാലവരെയുള്ള ഭൂമിയേറ്റെടുക്കല്‍ നടപടി അടുത്ത മാസം ആദ്യത്തോടെ പൂര്‍ത്തിയാകും. കേരളത്തിനും തമിഴ്‌നാടിനും പ്രയോജനം ചെയ്യുന്ന പദ്ധതി എന്ന നിലയില്‍ തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് മികച്ച പരിഗണനയാണ് റെയില്‍വേ ബോര്‍ഡ് നല്‍കുന്നത്.

തിരുവനന്തപുരം മുതല്‍ നേമം വരെയുള്ള രണ്ടാം പാതയും നേമം ടെര്‍മിനലും 2026 മാര്‍ച്ചില്‍ നിര്‍മാണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. നേമത്ത് 4 പ്ലാറ്റ്‌ഫോമുകളും ട്രെയിന്‍ അറ്റകുറ്റപ്പണിക്കുള്ള 2 പിറ്റ്ലൈനുകളും അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകള്‍ നിര്‍ത്തിയിടാനാവശ്യമായ 4 സ്റ്റേബിളിങ് ലൈനുകളുമാണു നിര്‍മിക്കുന്നത്. ഭാവിയില്‍ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം ഉയര്‍ത്തിയേക്കും. കന്യാകുമാരിയില്‍ നിന്ന് നേമം വരെ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി 13 പാലങ്ങളും പുനര്‍നിര്‍മിക്കുന്നുണ്ട്.

Advertisement
Advertisement