വേണുവിന്റെ കസേരയിലേക്ക് ശാരദ മുരളീധരൻ

Thursday 22 August 2024 3:07 AM IST

അപൂർവ്വതയ്ക്ക് സാക്ഷിയാവാൻ കേരളം


തിരുവനന്തപുരം: ഐ.എ.എസ് ദമ്പതികളായ ഡോ.വി. വേണുവിനും ശാരദ മുരളീധരനും ഭരണം കുടുംബത്തിന്റെ, അല്ലെങ്കിൽ കുടുംബം ഭരണത്തിന്റെ തുടർച്ചയായിരുന്നു. ഐ.എ.എസ് പരിശീലനത്തിന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയിൽ തുടങ്ങിയ പരിചയം. 1991ൽ വേണു തൃശൂർ സബ്ബ് കളക്ടറായിരിക്കുമ്പോൾ ഗുരുവായൂരിൽ വിവാഹം. കുടുംബത്തിലും ഭരണത്തിലും പതിറ്റാണ്ടുകളായി തുടരുന്ന സഹയാത്ര. ഇപ്പോൾ ഭരണത്തിലെ ഉന്നതമായ ചീഫ് സെക്രട്ടറി പദവി ഭാര്യയ്‌ക്ക് കൈമാറി ഭർത്താവ് പടിയിറങ്ങുകയാണ്.

ചീഫ് സെക്രട്ടറി വി. വേണു ഈ മാസം 31ന് സ്ഥാനമൊഴിയുമ്പോൾ ഭാര്യയും പ്ലാനിംഗ് അഡീ.ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരൻ ഇതേ സ്ഥാനത്തെത്തും. കേരളത്തിന്റെ ബ്യൂറോക്രാറ്റിക് ചരിത്രത്തിലെ ഈ അപൂർവ നിമിഷം ഇരുവർക്കും അഭിമാന മുഹൂർത്തവുമാണ്.

ഈ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ വനിതയും അമ്പതാമത്തെ ചീഫ് സെക്രട്ടറിയുമാണ് ശാരദ. 1990 ബാച്ചിലെ ഉദ്യോഗസ്ഥരാണ് ഇരുവരും.

തൈക്കാട് സ്വദേശികളും എൻജിനിയറിംഗ് കോളേജ് മുൻ അദ്ധ്യാപകരുമായ കെ.എ. മുരളീധരന്റെയും കെ.എ ഗോമതിയുടെയും മകളാണ് ശാരദ. അച്ഛൻ കഴിഞ്ഞ വർഷം മരിച്ചുപോയിരുന്നു. അമ്മ ജീവിച്ചിരിപ്പുണ്ട്. എസ്.എസ്.എൽ.സി ഒന്നാം റാങ്ക് ജേതാവാണ് ശാരദ. തലസ്ഥാനത്തെ വിമൻസ് കോളേജിൽ നിന്ന് റാങ്കോടെ എം.എ. പോണ്ടിച്ചേരിയിൽ പി.എച്ച്.ഡിക്ക് പഠിക്കുമ്പോൾ സിവിൽ സർവീസ് പരീക്ഷ പാസായി.

നർത്തകിയായ മകൾ കല്യാണി കണ്ടംപററി ഡാൻസറാണ്, മകൻ ശബരി ഫ്രീലാൻസ് കാർട്ടൂണിസ്റ്റാണ്. കഴിഞ്ഞ വർഷം കൊച്ചി ബിനാലെ കണ്ട് മടങ്ങുമ്പോൾ കാർ അപകടത്തിൽപെട്ട് ഇരുവർക്കും പരിക്കേറ്റിരുന്നു.

കർണാടകത്തിൽ കഴിഞ്ഞ മാസം ശാലിനി രാജേഷ് ഭർത്താവ് രജനീഷ് ഗോയലിൽ നിന്ന് ചീഫ് സെക്രട്ടറി പദവി ഏറ്റെടുത്തിരുന്നു.

''ഭർത്താവിൽ നിന്ന് ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കുന്നത് കൗതുകമാണ്. ഒരു വർഷമായി ചീഫ് സെക്രട്ടറിയെ അടുത്തു കാണുന്നുണ്ട്. ജോലിയുടെ ബാഹുല്യവും ഉത്തരവാദിത്വവും മനസിലായിട്ടുണ്ട്. ചെറിയ ടെൻഷനുണ്ട്. ഒരേ കുടുംബമെങ്കിലും രണ്ട് ശൈലിയാണ് ഞങ്ങൾക്ക്. വേണുവല്ല ശാരദ (ചിരിക്കുന്നു) ''. - ശാരദ മുരളീധരൻ

Advertisement
Advertisement