'ഗ്രൂപ്പും മാഫിയയും ഇല്ല, ഒരു പവർ ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനാവില്ല', പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നില്ലെന്ന് സിദ്ദിഖ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെ സ്വാഗതാർഹമാണ്. അതിലെ ശുപാർശകളെല്ലാം നടപ്പിൽവരുത്തണമെന്നാണ് ആവശ്യപ്പെടുന്നതെന്നും സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. ഹേമ കമ്മിറ്റി പ്രതിസ്ഥാനത്ത് നിറുത്തിയിരിക്കുന്നത് അമ്മയെ അല്ല. മാദ്ധ്യമങ്ങൾ ഞങ്ങളെ പ്രതിക്കൂട്ടിൽ നിറുത്തുന്നതിൽ വിഷമമുണ്ടെന്നും തെറ്റുചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
' അമ്മ ഒളിച്ചോടിയതല്ല. ഷോയുടെ തിരക്കുള്ളതിനാലാണ് പ്രതികരിക്കാൻ വൈകിയത്. പ്രസിഡന്റ് സ്ഥലത്തില്ല. അവരോടുൾപ്പെടെ ചർച്ച ചെയ്യാനാണ് സമയമെടുത്തത്. അല്ലാതെ ഒളിച്ചോട്ടമല്ല. റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദേശങ്ങളും തികച്ചും സ്വാഗതാർഹമാണ്. റിപ്പോർട്ടിൽ എന്തു നടപടിയെടുക്കണം എന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. ഞങ്ങളുടെ അംഗങ്ങൾ തൊഴിലിടത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്.
പവർഗ്രൂപ്പ് ഉള്ളതിനെക്കുറിച്ച് അറിയില്ല. എല്ലാ സംഘടനകളിൽനിന്നും രണ്ടു പേരെ വീതം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഹൈപവർ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതേക്കുറിച്ചാണോ പറഞ്ഞതെന്നറിയില്ല.ഒരു പവർഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനാവില്ല. പവർഗ്രൂപ്പും മാഫിയയും ഇല്ല. മാഫിയ എന്നത് എന്താണെന്ന് അറിയാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത്. പവർഗ്രൂപ്പിൽ ആരൊക്കെയെന്ന് കമ്മിറ്റിക്ക് പറയാം. പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നില്ല. കമ്മിറ്റി റിപ്പോർട്ടിൽ ഏതെങ്കിലും കുറ്റവാളിയെക്കുറിച്ച് പറയുന്നുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടണം. പുകമറ സൃഷ്ടിച്ച് കുറ്റവാളികൾ അല്ലാത്തവരെ നാണംകെടുത്തരുത്. സംഘടനയിൽ ഭിന്നതയില്ല' സിദ്ദിഖ് പറഞ്ഞു.
'2006ൽ നടന്ന സംഭവത്തെക്കുറിച്ച് 2018ൽ ഒരു പെൺകുട്ടി പരാതി നൽകിയിരുന്നു. അന്ന് ഞാൻ എക്സിക്യൂട്ടിവ് മെമ്പർ മാത്രമായിരുന്നു. അന്ന് പരാതി ശ്രദ്ധയിൽപ്പെട്ടില്ല. അത് തെറ്റായിപ്പോയി. അങ്ങനെയുണ്ടാകാൻ പാടില്ലാത്തതാണ്. അല്ലാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് മറ്റു പരാതികൾ അമ്മയ്ക്ക് ലഭിച്ചിട്ടില്ല.ലൈംഗികാതിക്രമത്തേക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കാതെ പോകുന്നു എന്ന പ്രശ്നമാണ് സിനിമാ മേഖല നേരിടുന്ന വലിയ പ്രശ്നം.ലൈംഗികാതിക്രമ ആരോപണങ്ങളിൽ വേട്ടക്കാരുടെ പേരുപുറത്തുവിടണമെന്നും കേസെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം അമ്മ ആലോചിച്ചു തീരുമാനമെടുക്കും. അമ്മ സംഘടനയിലെ ഭൂരിഭാഗം പേരെയും കമ്മിറ്റി മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടില്ല. എന്നെ വിളിച്ചിട്ടില്ല. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരെ ഒന്നുരണ്ടുതവണ വിളിച്ചിരുന്നു. അവരോട് പ്രതിഫലം സംബന്ധിച്ച ചില കാര്യങ്ങൾ മാത്രമാണ് ചോദിച്ചതെന്നാണ് അറിഞ്ഞത്. നടിമാരുടെ പരാതി പരിഹരിക്കാൻ ഏതറ്റംവരെയും പോകും' സിദ്ദിഖ് വ്യക്തമാക്കി.
തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്നും ആരും കതകിൽ തട്ടിവിളിച്ചിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ജോമോൾ പറഞ്ഞു. ജയൻ ചേർത്തല, വിനുമോഹൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.