സോണിയ മൽഹാറിന്റെ വെളിപ്പെടുത്തൽ, 30 ദിവസം അഭിനയിപ്പിച്ചിട്ട് ഒരു രൂപപോലും നൽകിയില്ല
തിരുവനന്തപുരം: പലർക്കും വഴങ്ങാത്തതുകൊണ്ട് നിരവധി പ്രാവശ്യം സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി നടി സോണിയ മൽഹാർ വെളിപ്പെടുത്തി. കൂടെ കിടക്കാൻ തയ്യാറായിരുന്നെങ്കിൽ അവസരം ലഭിക്കുമായിരുന്നു. മൂന്നുലക്ഷം രൂപ വാഗ്‌ദാനം നൽകി മുപ്പതു ദിവസം ഒരു സിനിമയിൽ അഭിനയിപ്പിച്ചിട്ട് ഒരുരൂപ പോലും നൽകിയില്ല. ഭർത്താവ് മരണപ്പെട്ട സമയമായിരുന്നു. വാടകപോലും കൊടുക്കാൻ കഷ്ടപ്പെട്ടിരുന്നു. രാജ്ഭവനിൽ ജോലിയുള്ളയാളാണ് ആ സിനിമ സംവിധാനം ചെയ്തത്. ആ സിനിമയിലെ കേന്ദ്ര കഥാപാത്രമായിരുന്നു. അതിന്റെ നിർമ്മാതാവ് എന്റെ സുഹൃത്തായിരുന്നു. കരാറുണ്ടായിരുന്നില്ല. വിശ്വാസത്തിന്റെ പേരിൽ അഭിനയിച്ചതാണ്.
വാസവദത്ത എന്ന ചിത്രത്തിൽ അഭിനയിക്കാൻ വാഹനത്തിൽ ഏഴായിരം രൂപയുടെ പെട്രോളടിച്ച് പോയി. ആ സിനിമയിൽ എന്റെ ചിത്രം ഉപയോഗിച്ചാണ് ആദ്യം പോസ്റ്റർ അടിച്ചത്. ഒരു ദിവസം സംവിധായകൻ ഫോണിൽ വിളിച്ചു പറഞ്ഞു, സോണിയ ആ സിനിമയ്ക്ക് പറ്റില്ലെന്ന്. പകരം ഇനിയയെയാണ് കാസ്റ്ര് ചെയ്തത്. ഇനിയ പിന്നീട് പിന്മാറിയെന്ന് തോന്നുന്നു. ആ സിനിമ നടന്നില്ല. നിർമ്മാതാവിന് ശരീരം കൊടുക്കാത്തതു കൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല.
സിനിമയിലെ പെണ്ണുങ്ങളുടെ ജീവിതം യഥാർത്ഥത്തിൽ ആടുജീവിതമാണ്. ഒരുപാട് വൃത്തികേടുകൾ ചെയ്യുന്നവരുണ്ട്. പ്രസവിച്ച സ്ത്രീകളാണെങ്കിൽ സ്‌ട്രെച്ച് മാർക്കുണ്ടോ എന്നറിയാൻ വയറിന്റെ ഫോട്ടോ വേണം എന്ന് പറയുന്നവരുമുണ്ട്. മലയാളത്തിലെ ഒരു യുവ സൂപ്പർ സ്റ്റാർ തന്നെ കടന്നുപിടിച്ചെന്ന് സോണിയ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2013ൽ തൊടുപുഴയിലെ സിനിമ ലൊക്കേഷനിലായിരുന്നു സംഭവം.