'വെറുതെ ആരെയും ക്രൂശിക്കരുത്, തെറ്റ് തെളിയുന്നതുവരെ പിന്തുണക്കില്ല'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശ്രീശാന്ത്

Monday 26 August 2024 3:45 PM IST

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ആരോപണങ്ങൾകൊണ്ട് ഒരാളെ ക്രൂശിക്കാൻ എളുപ്പമാണ്.തെറ്റ് തെളിയുന്നതുവരെ പിന്തുണയ്ക്കില്ലെന്നും താരം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

'തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം. എന്നാൽ തെറ്റ് ചെയ്തുവെന്ന് ആരോപിക്കപ്പെടുകയാണെങ്കിൽ ക്ഷമയോടുകൂടി കാത്തിരിക്കണം. ആരോപണങ്ങൾ ഒരു കുടുംബത്തെ മാത്രമല്ല ബാധിക്കുന്നത്. വെറുതെ ആരെയും ക്രൂശിക്കരുത്. എനിക്കെതിരെ ക്രിക്കറ്റിൽ ഉയർന്ന ആരോപണങ്ങളിൽ നിന്ന് തിരിച്ചുവരാൻ രണ്ടരവർഷം എടുത്തു'- ശ്രീശാന്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാതിക്രമ പരാതികളുമായി നടിമാരടക്കം നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെത്തുടർന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ രഞ്ജിത്ത് രാജിവച്ചു. നടി​ രേവതി​​ സമ്പത്തിന്റെ ലൈംഗി​ക പീഡന ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മയുടെ​ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖും കഴിഞ്ഞദിവസം രാജിവച്ചിരുന്നു.

സിദ്ദിഖിന് പുറമേ നടൻ റിയാസ് ഖാനെതിരെയും രേവതി ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. റിയാസ് ഖാൻ ഫോണിൽ വിളിച്ച് അശ്ളീലം പറഞ്ഞു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും റിയാസ് ഖാൻ ആവശ്യപ്പെട്ടതായി നടി വ്യക്തമാക്കി.

നടനും എംഎൽഎയുമായ മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച് വനിതാ കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫ് കുറിപ്പുമായി വീണ്ടും രംഗത്തെത്തി. ഒരു ചാനലിലെ പ്രശസ്‌തമായ പരിപാടിയുടെ ഷൂട്ട് നടക്കുന്നതിനിടെ 20 വയസ് മാത്രമുണ്ടായിരുന്ന തന്നോട് മുകേഷ് മോശമായി പെരുമാറിയെന്നാണ് 2018ൽ ടെസ് ഉന്നയിച്ച മി ടൂ ആരോപണം. ഇതുസംബന്ധിച്ച കുറിപ്പാണ് വീണ്ടും പങ്കുവച്ചത്.

നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു, മുകേഷ് എന്നിവർ മോശമായി പെരുമാറിയെന്ന് നടി മിനു മുനീർ വെളിപ്പെടുത്തി. അമ്മയിൽ അംഗത്വം നൽകാമെന്ന് പറഞ്ഞ് ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് ഇടവേള ബാബു മോശമായി പെരുമാറിതെന്ന് നടി പറയുന്നു. ജയസൂര്യ പുറകിൽ വന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചെന്നും നടി ആരോപിച്ചു.

സിനിമാ മേഖലയിൽ നിന്ന് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി ഗീത വിജയനും വെളിപ്പെടുത്തി. സംവിധായകൻ തുളസീദാസിൽ നിന്നാണ് മോശം അനുഭവം ഉണ്ടായത്. ശക്തമായി പ്രതികരിച്ചതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

നടൻ ബാബുരാജിനെതിരെ ലൈംഗിക ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്. ആലുവയിലെ വീട്ടിലേക്ക് വിളിപ്പിച്ച് സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് ജൂനിയർ ആർട്ടിസ്റ്റ് ആരോപിക്കുന്നത്.

Advertisement
Advertisement