'പൃഥ്വിരാജ് ചിത്രത്തിന്റെ ലൊക്കേഷനിൽ 16കാരിയും അമ്മയും രണ്ടാഴ്‌ച ലൈംഗികാതിക്രമത്തിനിരയായി'; വെളിപ്പെടുത്തി നടി

Tuesday 27 August 2024 2:43 PM IST

കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനിൽ 16കാരിയും അമ്മയും രണ്ടാഴ്‌ചയോളം ലൈംഗികാതിക്രമത്തിനിരയായതായി നടിയുടെ വെളിപ്പെടുത്തൽ. ടൈംസ് ഒഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. 2008ൽ പുറത്തിറങ്ങിയ വൺവേ ടിക്കറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം നടന്നത്. പൃഥ്വിരാജ്, ഭാമ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ബിപിൻ പ്രഭാകർ ആയിരുന്നു. ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലുമെത്തി.

ഷൂട്ടിംഗ് ലൊക്കേഷന് സമീപത്തായുള്ള മുറിയിൽ താമസിക്കാനാണ് അമ്മയോടും മകളോടും ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആവശ്യപ്പെട്ടത്. അവർ രണ്ടാഴ്‌ച താമസിച്ചിട്ടും ഇരുവരെയും ലൊക്കേഷനിലേയ്ക്ക് കൊണ്ടുപോയില്ല. ഈ കാലയളവിൽ ചിത്രത്തിന്റെ ക്യാമറാമാന്മാരും മറ്റ് ടെക്‌നീഷ്യന്മാരുമടക്കം നിരവധി അണിയറപ്രവർത്തകർ ഇരുവരെയും ലൈംഗികമായി ഉപദ്രവിച്ചു. അതിക്രമത്തിനിരയായവർ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും നടി വ്യക്തമാക്കി. ചിത്രത്തിന്റെ സംവിധായകനുൾപ്പെടെ സിനിമയിലെ മുതിർന്ന സാങ്കേതിക വിദഗ്ധരുമായി അവർക്ക് നേരിട്ട് ബന്ധമില്ലായിരുന്നുവെന്നും നടി ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞുവെന്നാണ് റിപ്പോർട്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാമേഖലയിലെ അനേകം പ്രമുഖർക്കെതിരെ ആരോപണങ്ങളും പരാതികളും ഉയർന്നിരുന്നു. സംവിധായകന്മാരായ രഞ്ജിത്ത്, തുളസീദാസ്, വി കെ പ്രകാശ് നടന്മാരായ സിദ്ദിഖ്, റിയാസ് ഖാൻ, ബാബു രാജ്, മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു പ്രൊഡക്‌ഷൻ കൺട്രോളർമാരായ നോബിൾ, വിച്ചു, പരസ്യചിത്ര സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവർക്കെതിരെ ആരോപണവും പരാതികളും ഉയർന്നു.

Advertisement
Advertisement