ആ ആഗ്രഹം മലയാളികൾ ഇനി മനസിൽ വച്ചാൽ മതി, ഓണം അടുക്കുന്നതോടെ ശരിക്കും പാടുപെടും
കോഴിക്കോട്: ഓണത്തിന് പായസത്തിനൊപ്പം പഴവും കൂട്ടി ഒരു പിടിപിടിക്കാൻ മലയാളികൾ ശരിക്കും പാടുപെടും. ഓണം അടുത്തതോടെ കുതിച്ചുയരുകയാണ് പഴം വില. ഞാലിപ്പൂവൻ സെഞ്ച്വറി അടിക്കാനൊരുങ്ങിയാണ് . കിലോ വില 85 രൂപയായി. നേന്ത്രപഴം, പൂവൻപഴം, ഞാലിപൂവൻ, മൈസൂർപഴം, റോബസ്റ്റ എന്നിവയ്ക്കും വില കുതിക്കുകയാണ്. ഒരു മാസത്തിനിടെ 40 മുതൽ 50 രൂപവരെയാണ് കൂടിയത്. 40 - 45 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു കിലോ നേന്ത്രപ്പഴത്തിന് 70 - 75 രൂപയായി. മൈസൂർപ്പഴത്തിന്റെ വില 45 രൂപയിലെത്തി. മാസങ്ങൾക്ക് ശേഷമാണ് മൈസൂർ പഴത്തിന് ഇത്രകണ്ട് വില ഉയരുന്നതെന്ന് വ്യാപാരികൾ പറയുന്നു.
കാലവർഷക്കെടുതിയിൽ വാഴകൃഷിക്കുണ്ടായ നാശമാണ് വില ഉയരാനിടയായത്. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഈ വർഷം മൂന്നിലൊന്ന് വാഴക്കൃഷിയാണ് നശിച്ചത്. വരൾച്ച, കാറ്റ് എന്നിവ മൂലമായിരുന്നു കൃഷി നാശം. ഉത്പാദനം കാര്യമായി കുറഞ്ഞതോടെ ഞാലിപ്പൂവനും നേന്ത്രപഴത്തിനും വില കൂടി. ഇനിയും വില ഉയരുമെന്ന സൂചനയാണ് വിപണിയിൽ. കേരളത്തിൽ ഓണവും കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ വിവിധ ആഘോഷങ്ങളും അടുത്തതോടെ പഴത്തിന് ആവശ്യക്കാരും വിലയും ഉയരും. ശക്തമായ വരൾച്ചയായിരുന്നു ആദ്യപ്രതിസന്ധി. കുഴൽക്കിണറുകൾ വറ്റിയതോടെ ജലസേചനം മുടങ്ങി. അവശേഷിച്ച വാഴകളിൽ ഏറെയും കാലവർഷാരംഭത്തിലെ കൊടുങ്കാറ്റിൽ വീണു. കർഷകർക്ക് കാര്യമായ നഷ്ടമുണ്ടായി. പുഴുശല്യം പ്രതിസന്ധിയായി നിലനിൽക്കുന്നുണ്ടെങ്കിലും പഴത്തിനെ ബാധിക്കില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
അതെസമയം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പച്ചക്കറി വില കാര്യമായി കുറഞ്ഞു. സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലും ഉത്പാദനം കൂടിയതും കൂടുതൽ പച്ചക്കറി വിപണിയിൽ എത്തിയതുമാണ് വില കുറയാൻ കാരണമായത്. ഓണം അടുക്കുന്നതോടെ വില ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
പഴങ്ങളുടെ വില (റീട്ടെയിൽ, ഹോൾ സെയിൽ)
നേന്ത്രപഴം - 70 -75, 52
ഞാലിപൂവൻ - 85 ,74
മൈസൂർ പഴം - 45 ,42
റോബസ്റ്റ - 45 ,30
മറ്റു പഴങ്ങൾക്ക്
ആപ്പിൾ - 160 - 180
മുന്തിരി - 120
പേരയ്ക്ക - 80
റംബുട്ടാൻ - 220
തണ്ണിമത്തൻ - 30
മുസംബി - 80
പൈനാപ്പിൾ - 100
മാതളനാരങ്ങ - 200 (140 - സെക്കൻഡ് ക്വാളിറ്റി)
ചെറുനാരങ്ങ - 100
പച്ചക്കറി വില (പാളയം മാർക്കറ്റ്)
പയർ - 40, വെണ്ട – 20, തക്കാളി – 20, പച്ചമുളക് – 50, വഴുതനങ്ങ – 30, പാവൽ – 30, വെള്ളരി –20, പടവലങ്ങ – 30, ചെറിയ ഉള്ളി – 40 – 50, സവാള – 50 , ക്യബേജ് –30 , കാരറ്റ് - 30, ബീറ്റ്റൂട്ട് – 35, ഇഞ്ചി –50, ബീൻസ് –60, മുരിങ്ങക്കായ - 30.
ഓണം ആവുമ്പോഴേക്കും പഴങ്ങളുടെ വില ഇനിയും കൂടിയേക്കാം. കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്ന് വരവ് കുറയുന്നും നാട്ടിൽ ഓണത്തിനാവശ്യമായ പഴമില്ലാത്തതും പ്രതിസന്ധിയാവും. കൃഷ്ണദാസ് പി.കെ, പഴം കടയുടമ, പാളയം.