ഓണത്തിന് ഒന്നേകാൽ കോടി ലിറ്റർ പാൽ എത്തിക്കാൻ മിൽമ

Wednesday 28 August 2024 12:07 AM IST

മൂന്ന് സംസ്ഥാനങ്ങളുമായി കരാറായി

തിരുവനന്തപുരം: ഓണക്കാല ആവശ്യങ്ങൾക്ക് പാൽ ലഭ്യമാക്കാൻ കർണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ ഫെഡറേഷനുകളുമായി മിൽമ ധാരണയിലെത്തി. ഇവരിൽ നിന്ന് ഒന്നേകാൽ കോടി ലിറ്റർ പാൽ മിൽമ ഓണക്കാലത്ത് വാങ്ങും.

ഓണ ദിവസങ്ങളിൽ പാലിന് 15 ശതമാനവും തൈരിന് 20 ശതമാനവും അധിക ഉപഭോഗമാണ് പ്രതീക്ഷിക്കുന്നത്. പാലിനും തൈരിനുമൊപ്പം നെയ്യ്, പായസം മിക്സ് എന്നിവയുടെ വിൽപ്പനയിലും റെക്കാഡ് വില്പന ലക്ഷ്യമിടുന്നു.

പ്രാദേശിക ക്ഷീര സംഘങ്ങളിൽ മിൽമ ഒരു ദിവസം ശരാശരി 14 ലക്ഷം ലിറ്റർ പാലാണ് സംഭരിക്കുന്നത്. ഓണക്കാലത്ത് ഇത് തികയില്ല. കഴിഞ്ഞ വ‌ർഷം ഉത്രാടം മുതൽ നാലാം ഓണം വരെ ഒരു കോടി ലിറ്റർ പാലാണ് വിറ്റഴിച്ചത്. ഇത്തവണ ഓണദിവസങ്ങളിൽ ഒന്നേകാൽ കോടി ലിറ്റർ പാലിന്റെ വില്പനയാണ് പ്രതീക്ഷിക്കുന്നത്.

വെണ്ണ, പാലട പായസം മിക്സ്, പേട, ഫ്‌ളേവേഡ് മിൽക്ക് തുടങ്ങിയവയ്ക്കും ഓണത്തിന് ഡിമാൻഡ് കൂടും. സാധാരണ ദിവസങ്ങളിൽ സംഭരിക്കുന്ന അത്രയും അളവിൽ പാൽ ഓണക്കാലത്ത് മിൽമയ്ക്ക് കിട്ടാറില്ല. വീടുകളിൽ വിൽപന കൂടുന്നതിനാൽ ക്ഷീര കർഷകർ സംഘങ്ങളിൽ അളക്കുന്ന പാലിൽ കുറവുണ്ടാകും. അന്യ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുന്നതും പ്രാദേശിക സംഘങ്ങളിൽ സംഭരിക്കുന്നതും ഉൾപ്പടെ ഏകദേശം ഒന്നേമുക്കാൽ കോടി ലിറ്റർ പാൽ ഇക്കുറി ഓണ സീസണിൽ ആവശ്യമായി വരുമെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.

കഴിഞ്ഞ ഓണത്തിന് വിറ്റഴിച്ചത് ഒരു കോടി ലിറ്റർ പാൽ

ഇത്തവണ പ്രതീക്ഷിക്കുന്നത് ഒന്നേകാൽ കോടി ലിറ്റർ

Advertisement
Advertisement