അതിക്രമം നടത്തിയ മുഴുവനാളുകളുടെയും പേരുകൾ പുറത്തുവരണം; മൗനം വെടിഞ്ഞ് ഫെഫ്‌ക

Wednesday 28 August 2024 10:27 AM IST

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗിക അതിക്രമം നടത്തിയതായി പരാമർശമുള്ള മുഴുവനാളുകളുടെയും പേരുകൾ പുറത്തുവരണമെന്ന് ചലച്ചിത്ര പിന്നണി പ്രവർത്തകരുടെ സംഘടന ഫെഫ്ക. ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ കൂടുതലെന്തെങ്കിലും പറയുന്നത് ഉചിതമാകില്ലെന്നും ഫെഫ്ക അറിയിച്ചു.

സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ അതിജീവിതകൾക്ക് പരാതിപ്പെടാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഫെഫ്ക അറിയിച്ചു. അതിജീവിതമാരെ പരാതി നൽകുന്നതിലേക്കും നിയമപരമായ നടപടികളിലേക്കും സന്നദ്ധരാക്കാനും സാദ്ധ്യമായ എല്ലാ നിയമ സഹായങ്ങളും അവർക്ക് ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും സംഘടന അറിയിച്ചു.

കൂടാതെ പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികൾ തുടങ്ങിവയ്ക്കാനുമുള്ള അതിജീവിതകളുടെ ഭയാശങ്കകളെ അകറ്റാൻ വിദഗ്ദ്ധമായ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്.


താരസംഘടന 'അമ്മ' യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുക്കമാകട്ടെയെന്ന് പ്രത്യാശിക്കുന്നതായും ഫെഫ്ക വ്യക്തമാക്കി. ഫെഫ്ക കമ്മിറ്റി റിപ്പോർട്ടിലും തുടർസംഭവങ്ങളിലും ഇതര സിനിമ സംഘടനകളുമായി ആശയ വിനിമയം നടത്താനും, ജനാധിപത്യപരവും പുരോഗമനപരവുമായ ഒരു പൊതുനിലപാടിലേക്ക് എല്ലാ സംഘടനകളും ഒരുമിച്ച് എത്തിച്ചേരേണ്ടതിന്റെ അനിവാര്യത അവരെ ബോദ്ധ്യപ്പെടുത്താനും ഫെഫ്ക ജനറൽ സെക്രട്ടറിയെ സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Advertisement
Advertisement