ഒറ്റ ഗ്ലാസ് ബിയറിൽ "ഓഫായ" നായകനെ മമ്മൂക്കയുടെ അടുത്ത് കൊണ്ടുപോയി ഇരുത്തി; രാവിലെ വിളിച്ച് ഇത്രമാത്രം പറഞ്ഞു

Wednesday 28 August 2024 11:36 AM IST

മെഗാസ്റ്റാർ മമ്മൂട്ടിയുടെ അടുത്തിരുന്ന് സിഗരറ്റ് വലിച്ചപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി നടൻ കിരൺ രാജ്. 'ഫസ്റ്റ് ഡേ പുള്ളിയുടെ മുന്നിൽവച്ച് കാലിന്റെ മേൽ കാൽ കയറ്റിവച്ച് ഞാൻ സിഗരറ്റ് വലിച്ചു. ലൊക്കേഷനിൽ എല്ലാവരും നോക്കുന്നുണ്ട്. എനിക്ക് സിനിമയിലെ പ്രോട്ടോക്കോളൊന്നും അറിയില്ല. ഫസ്റ്റ് ഡേ, അന്ന് എനിക്ക് ഷൂട്ട് ഇല്ല. കണ്ട് പഠിക്കാൻ വേണ്ടി എന്നെ കൊണ്ടിരുത്തിയതാണ്.

എല്ലാവരും ഞാൻ സിഗരറ്റ് വലിക്കുന്നത് നോക്കുകയാണ്. ഞാൻ കരുതി ഇവരൊക്കെ എന്തിനാണ് എന്നെ നോക്കുന്നതെന്ന്.

കുറേ കഴിഞ്ഞ് ഞാൻ ഹോട്ടലിലേക്ക് പോയി. രാത്രി സംവിധായകൻ വിളിച്ച് റുമിലേക്ക് വരുമോയെന്ന് ചോദിച്ചു. ഞാൻ ചെന്നു. ഞാനീ പടമൊന്ന് തീർത്തോട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ എന്ത് ചെയ്തുവെന്ന് ചോദിച്ചു. ആരെങ്കിലും അങ്ങേരുടെ മുന്നിൽ പോയി സിഗരറ്റ് വലിക്കുമോ.ഞാൻ സിഗരറ്റുവലിക്കുന്നയാളാണെന്ന് ഞാൻ പറഞ്ഞു.

പിന്നെ മമ്മൂക്കയുമായി സൗഹൃദത്തിലായി, പുള്ളി ഭയങ്കര കൂളാണ്. പുള്ളി ഒരു പ്രാവശ്യം വീട്ടിൽ നിന്ന് ബിരിയാണി ഉണ്ടാക്കി കൊണ്ടുവന്നിട്ടുണ്ട്. അങ്ങേര് ചൂടനാണെന്നൊക്കെ പറയുന്നത് വെറുതെയാണ്. പാവം മനുഷ്യനാണ്. പക്ഷേ പുള്ളിക്ക് ഇഷ്ടമില്ലാത്തത് ആരുടെ മുഖത്ത് നോക്കിയും തുറന്നുപറയും.'- അദ്ദേഹം വ്യക്തമാക്കി.

ബിയർ അടിച്ചപ്പോൾ ഓഫായി പോയ ഒരു നായകനെപ്പറ്റിയും അദ്ദേഹം വെളിപ്പെടുത്തി. 'ഞാൻ മുഴുവനായി ഉള്ളയൊരു പടം. നായകനാരാണെന്ന് പറയില്ല. പാക്ക് അപ്പ് പാർട്ടിയാണ്. വെള്ളമടിയെല്ലാം ഉണ്ട്. ഞാൻ തുടങ്ങി. അപ്പോൾ നായകന്റെ എൻട്രി. ഏതാ മോനേ നീയടിക്കുന്നതെന്ന് ചോദിച്ചു. റം കണ്ടപ്പോൾ കഴിക്കാൻ തോന്നി. ചേട്ടൻ കഴിക്കുന്നില്ലേന്ന് ചോദിച്ചു. ഏയ് ഞാൻ കഴിച്ചാൽ ശരിയാകില്ലെന്ന് പറഞ്ഞു.

നിർബന്ധിച്ച് ഞാൻ ഒരു ഗ്ലാസ് ബിയർ കുടിപ്പിച്ചു. അഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ എന്റെ തോളിൽ കൈയിട്ട്, എന്നെ കൊണ്ട് പോയി റൂമിലാക്കെടാ എന്ന് പറഞ്ഞു, ഒരു തെറിയും പറഞ്ഞു. നിന്നോട് പറഞ്ഞതല്ലേ എനിക്ക് പറ്റില്ലെന്ന്. കൈയിൽ നിന്ന് പോയി. സംസാരിച്ചുകൊണ്ട് നടന്ന് ലിഫ്റ്റിലേക്ക് പോയി. ഞാൻ പതുക്കെ മമ്മൂക്കയുടെ അടുത്ത് കൊണ്ടുപോയി ഇരുത്തി. രാവിലെ വിളിച്ച് പൂര തെറി.'-അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement