1710 ഏക്കർ, 3,806 കോടി ചെലവ് ; പാലക്കാട്ട് സ്‌മാർട്ട് വ്യവസായ നഗരം

Thursday 29 August 2024 4:33 AM IST

#51,000പേർക്ക് തൊഴിൽ

#രാജ്യത്ത് പുതുതായി
12 വ്യവസായ നഗരങ്ങൾ

ന്യൂഡൽഹി: അര ലക്ഷത്തിലേറെപ്പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന വ്യവസായ സ്‌മാർട്ട് സിറ്റി പാലക്കാട് കഞ്ചിക്കോടിനടുത്തള്ള പുതുശ്ശേരിയിൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. 1710 ഏക്കറിലായി 3,806 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സ്മാർട്ട് സിറ്റിയിൽ 8,729 കോടി രൂപയുടെ നിക്ഷേപത്തിന് കളമൊരുങ്ങും. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും തുല്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.

സ്വകാര്യ വ്യവസായശാലകളാവും പ്രധാനമായും ഉയരുക. സർക്കാർ സ്ഥാപനങ്ങളും ഭാഗമാവും. ചുവപ്പുനാടകളിൽ കുടുങ്ങില്ല. ഉടനടി ഭൂമി അനുവദിക്കും. സ്ഥാപനങ്ങൾക്ക് അതിവേഗം പ്രവർത്തനാനുമതി നൽകും 2030ന് മുമ്പ് വ്യവസായശാലകൾ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.

നേരത്തേ പ്രഖ്യാപിച്ച ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ പ്രകാരം പുതുശ്ശേരി സെൻട്രലിലും കണ്ണമ്പ്രയിലുമായി ഭൂമി ഏറ്റെടുത്തിട്ടുണ്ട്.

2019 ലെ ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതി (എൻ.ഐ.സി.ഡി.പി) പ്രകാരം ചെന്നൈ - ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടാൻ തീരുമാനിച്ചിരുന്നു.

കേരളം അടക്കം 10 സംസ്ഥാനങ്ങളിലായി 28,602 കോടി ചെലവിൽ 12 വ്യവസായ സ്‌മാർട്ട് സിറ്റികൾക്കാണ് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നൽകിയത്. രാജ്യത്തെ ആറ് പ്രധാന വ്യവസായ ഇടനാഴികളെ ബന്ധിപ്പിച്ചാവും 12 വ്യവസായ നഗരങ്ങളെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വനി വൈഷ്‌ണവ് പറഞ്ഞു. രാജ്യത്തിന്റെ ഉൽപ്പാദന, സാമ്പത്തിക ശേഷികൾ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.

`കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് 50% വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 1790 കോടി ചെലവിട്ട് 1710ഏക്കർ ഭൂമി സംസ്ഥാനം ഏറ്റെടുത്തിരുന്നു.'

-പി.രാജീവ്,

സംസ്ഥാന വ്യവസായ മന്ത്രി

പാലക്കാട്ട് വരുന്നത്

ഹൈടെക് വ്യവസായം

മെക്കാനിക്കൽ, കെമിക്കൽ, ബൊട്ടാണിക്കൽ ഉൽപന്നങ്ങൾ

മിനറൽ, റബർ, പ്ളാസ്റ്റിക് ഉൽപന്നങ്ങൾ

ഫാബ്രിക്കേറ്റഡ് മെറ്റൽ ഉൽപന്നങ്ങൾ, യന്ത്രങ്ങളും ഉപകരണങ്ങളും

കണക്ടിവിറ്റി കൂടുതൽ

കോയമ്പത്തൂർ വ്യവസായ മേഖലയ്‌‌ക്ക് സമീപം

കൊച്ചി-സേലം ഹൈവേയോട് ചേർന്ന മേഖല

കഞ്ചിക്കോട്, വാളയാർ, ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനുകൾ

കൊച്ചി, കോയമ്പത്തൂർ വിമാനത്താവളങ്ങൾ

കൊച്ചി തുറമുഖം

2030ലെ ദേശീയ ലക്ഷ്യം

2,00,000 കോടി രൂപ:

12 വ്യവസായ സിറ്റികളിൽ

നിന്നുള്ള കയറ്റുമതി.

10 ലക്ഷം:

നേരിട്ട് തൊഴിൽ ലഭിക്കുന്നവർ

30 ലക്ഷം:

പരോക്ഷ തൊഴിലുകൾ

1.5 ലക്ഷം കോടി:

പ്രതീക്ഷിക്കുന്ന നിക്ഷേപം

വ്യവസായ പാർക്ക്

വരുന്ന മറ്റ് നഗരങ്ങൾ

ഖുർപിയ (ഉത്തരാഖണ്ഡ്), രാജ്പുര-പട്യാല (പഞ്ചാബ്), ദിഗി (മഹാരാഷ്ട്ര), ആഗ്ര, പ്രയാഗ്‌രാജ് (യു.പി), ഗയ (ബിഹാർ), സഹീറാബാദ് (തെലങ്കാന), ഒർവക്കൽ, കൊപ്പർത്തി (മധ്യപ്രദേശ്), ജോധ്പൂർ പാലി (രാജസ്ഥാൻ)

(തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം ഹരിയാനയിലേത് പ്രഖ്യാപിച്ചില്ല.)

Advertisement
Advertisement