മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പൊലീസ് കാവൽ; പ്രതികരിക്കാതെ നടൻ
തിരുവനന്തപുരം: നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്. രണ്ട് വാഹനങ്ങളിലാണ് പൊലീസ് സ്ഥലത്തെത്തിയിരിക്കുന്നത്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎൽഎ വീട്ടിലുണ്ടോയെന്ന് വ്യക്തമല്ല.
പ്രതികരണത്തിനായി മാദ്ധ്യമങ്ങൾ എത്തിയെങ്കിലും മുകേഷിന്റെതായി പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. നിലവിൽ എംഎൽഎ കൊല്ലത്തില്ലെന്നാണ് വിവരം. നിലവിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം രൂക്ഷമാണ്. മുകേഷ് രാജിവയ്ക്കണമെന്നാണ് ആവശ്യം. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്കും ഓഫീസിലേക്കും മാർച്ചുകൾ നടക്കുന്നുണ്ട്.
കൊച്ചിയിലെ നടി നൽകിയ ലെെംഗിക പീഡന പരാതിയിലാണ് മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷിനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നാണ് നടിയുടെ മൊഴി.
നടൻ ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേർക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. മുകേഷ് എംഎൽഎ, ഇടവേള ബാബു, മണിയൻപിള്ള രാജു, ജയസൂര്യ, കോൺഗ്രസ് നേതാവ് അഡ്വ വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ തുടങ്ങിയവർക്കെതിരെയാണ് പരാതി. ഇതിൽ എല്ലാവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.