'നടി ഭീഷണിപ്പെടുത്തി, അയച്ച വാട്‌സാപ്പ് സന്ദേശങ്ങൾ കെെവശമുണ്ട്'; മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നൽകി മുകേഷ്

Thursday 29 August 2024 12:08 PM IST

തിരുവനന്തപുരം: നടിയുടെ ലെെംഗിക പീഡന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നൽകി നടനും എംഎൽഎയുമായ മുകേഷ്. ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും മുകേഷ് പറഞ്ഞു. നടി അയച്ച വാട്‌സാപ്പ് സന്ദേശങ്ങൾ കെെവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെയാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നൽകിയത്. രാജിയ്‌ക്കായി പ്രതിപക്ഷമുൾപ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നൽകിയത്.

അതേസമയം,​ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ ഇതിനകം തന്നെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. മുകേഷ് സ്ഥാനം രാജിവയ്ക്കണമെന്ന് കെ അജിത ആവശ്യപ്പെട്ടു. സിപിഐ നേതാവ് ആനിരാജയും മുകേഷിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. എഴുത്തുകാരി സാറാ ജോസഫിന്റെ നേതൃത്വത്തിൽ 100 സ്ത്രീപക്ഷചിന്തകർ ഒപ്പിട്ട് പ്രസ്താവനയിറക്കിയിറക്കുകയും ചെയ്തിരുന്നു.

ഇതിനിടെ സിപിഎമ്മിനുള്ളിൽ നിന്നും മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്. പീഡന ആരോപണം ഉയർന്നപ്പോൾ തന്നെ സിനിമാ നയരൂപീകരണസമിതിയിൽ നിന്ന് മാറിനിൽക്കേണ്ടിവരുമെന്ന് പാർട്ടി മുകേഷിന് വ്യക്തമായ സൂചനകൾ നൽകിയിരുന്നു. മുകേഷിനെ സഹായിക്കുന്ന തരത്തിലോ ന്യായീകരിക്കുന്ന തരത്തിലോ ഒരു ഇടപെടലും ഉണ്ടാവരുതെന്ന് പാർട്ടി നേതൃത്വം നിലപാടെടുത്തിരുന്നു. പ്രത്യേകിച്ചും ബിജെപിയും യുഡിഎഫും മുകേഷിനെതിരെ ശക്തമായി രംഗത്തുവന്നസ്ഥിതിക്ക്. നടിയുടെ വെളിപ്പെടുത്തൽ വരുന്നതിനുമുമ്പുതന്നെ മുകേഷിനെതിരെ സിപിഎമ്മിൽ അമർഷം ശക്തമായിരുന്നു. ജനപ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം തീരെ മോശമാണെന്നതായിരുന്നു പ്രധാന വിമർശനം.