വരും മണിക്കൂറിൽ കേരളത്തെ കാത്തിരിക്കുന്നത് ശക്തികൂടിയ ന്യൂനമർദ്ദവും ന്യൂനമർദ്ദ പാത്തിയും; മഴ തകർക്കും

Monday 02 September 2024 3:52 PM IST

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്ര ന്യൂനമർദ്ദത്തിന്റെയും ന്യൂനമർദ്ദ പാ‌ത്തിയുടെയും ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

കിഴക്കൻ വിദർഭയ്ക്കും തെലുങ്കാനയ്ക്കും മുകളിലായി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വടക്ക് - പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുണ്ട്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു.

മദ്ധ്യ പടിഞ്ഞാറൻ- വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സെപ്തംബർ അഞ്ചോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായി, കേരളത്തിൽ അടുത്ത ഏഴുദിവസം വ്യാപകമായി ഇടത്തരം മഴയ്ക്ക് സാദ്ധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്തംബർ രണ്ട് മുതൽ നാലുവരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും കർണാടക തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.