മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം: രണ്ട് ശരീരഭാഗങ്ങൾ കൂടി ലഭിച്ചു

Wednesday 04 September 2024 4:04 AM IST

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടേതെന്ന് കരുതുന്ന രണ്ട് ശരീരഭാഗങ്ങൾ കൂടിചാലിയാറിൽ നിന്നും ലഭിച്ചു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്നും പോസ്റ്റുമോർട്ടം നടത്തിയശേഷം സർവമത പ്രാർത്ഥനയോടെ പുത്തുമല പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. മേപ്പാടി ജുമാ മസ്ജിദ്, മേപ്പാടി മാരിയമ്മൻ ക്ഷേത്രം, ചൂരൽമല സെന്റ് സെബാസ്റ്റ്യൻ ദേവാലയം എന്നിവിടങ്ങളിലെ പുരോഹിതർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിലമ്പൂർ ചാലിയാർ മേഖലകളിൽ ഇപ്പോഴും പ്രാദേശിക സന്നദ്ധ പ്രവർത്തകർ തെരച്ചിൽ നടത്തുന്നുണ്ട്. വയനാട് ഭാഗത്താണ് കാര്യമായ തെരച്ചിൽ നടക്കാത്തത്. പ്രതികൂലമായ കാലാവസ്ഥ കാരണം സാദ്ധ്യമല്ലെന്നാണ് അധികൃതർ പറയുന്നത്. സൂചിപ്പാറ മേഖലകളിൽ നടത്തിയ തെരച്ചിലിൽ അവസാനദിവസം 5 ശരീരഭാഗങ്ങൾ ലഭിച്ചിരുന്നു. ഈ ഭാഗത്ത് ഇനിയും തെരച്ചിൽ നടത്തണമെന്നാണ് കാണാതായവരുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്.