മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം കാണണം

Wednesday 04 September 2024 1:55 AM IST

ശിവഗിരി: കേരളീയ ജനതയെ ആകമാനം ഭയാശങ്കയിലാക്കുന്ന മുല്ലപ്പെരിയാർ ഡാം പ്രശ്നം പരിഹരിക്കാൻ ഊർജ്ജസ്വലതയോടെ സംസ്ഥാന സർക്കാർ രംഗത്തിറങ്ങണമെന്ന് ശിവഗിരിയിൽ നടന്ന ഗുരുധർമ്മ പ്രചരണസഭാ കേന്ദ്രസമിതി യോഗം ആവശ്യപ്പെട്ടു.

136 വർഷം പഴക്കം ചെന്നതും സുർക്കി കൊണ്ട് നിർമ്മിച്ചതുമായ ഡാമിനോട് ചേർന്ന് അധിവസിക്കുന്ന ജനലക്ഷങ്ങളുടെ ജീവൻ ഇനിയും പന്താടുവാൻ അനുവദിക്കരുത്. ജനങ്ങളുടെ ഭയാശങ്കകൾ പരിഹരിച്ച് അവർക്ക് സ്വസ്ഥതയോടെ ഉറങ്ങാൻ ഗവണ്മെന്റ് കരുണ കാട്ടണം. നൂറ്റാണ്ട് മുമ്പ് അന്നത്തെ രാജാവും ഉദ്യോഗസ്ഥന്മാരും കൈകൊണ്ട തീരുമാനം ഇന്നും കേരളീയ ജനത അനുസരിക്കണമെന്നത് ശരിയല്ല. കേന്ദ്രഗവണ്മെന്റിന്റെ സമ്മതത്തോടെ പുതിയ ഡാം നിർമ്മിച്ച് തമിഴ്നാടിന് ആവശ്യമായ ജലവും നല്‍കി കേരളീയരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, രജിസ്ട്രാർ കെ.ടി. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ: ശിവഗിരി മഠത്തിൽ നടന്ന ജി.ഡി.പി.എസ് കേന്ദ്ര

സമിതിയോഗത്തിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു. സ്വാമി ശുഭാംഗാനന്ദ, സ്വാമി അസംഗാനന്ദഗിരി, കെ.ടി. സുകുമാരൻ, സത്യൻ പന്തത്തല, പ്രൊഫ. സനൽകുമാർ, പുത്തൂർ ശോഭനൻ എന്നിവർ സമീപം