പ്രതിപക്ഷ നേതാവിന് എഡിജിപിയുമായും ആർഎസ്‌എസുമായും ബന്ധം; ഗുരുതര ആരോപണവുമായി പി വി അൻവർ

Saturday 07 September 2024 11:29 AM IST

തിരുവനന്തപുരം: ആർ എസ് എസ് നേതാവ് ദത്താത്രേയ ഹൊസബലയും എ ഡി ജി പി അജിത്ത് കുമാറും കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവിനെതിരെ ആരോപണവുമായി പി വി അൻവർ എം എൽ എ.


'ഇങ്ങനെയൊരു കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എപ്പോഴാണ് പറഞ്ഞത്. ഇരുപത്തിരണ്ടാം തീയതി രാവിലെ അടിയന്തര പത്രസമ്മേളനം വിളിച്ച് പതിനൊന്നരയ്ക്ക്. അദ്ദേഹം എന്താ പറഞ്ഞത്, എം ആർ അജിത്ത് കുമാർ പിണറായി വിജയന്റെ ദൂതനായി, തൃശൂർ പൂരം കലക്കാനും, സീറ്റുണ്ടാക്കികൊടുക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പറഞ്ഞത്. അല്ലേ? എന്തായിരുന്നു ആ അടിയന്തര പത്രസമ്മേളനത്തിന്റെ കാരണം?

ഈ വിവരം എനിക്ക് കിട്ടിയത് അറിഞ്ഞാണ് അദ്ദേഹമിത് വെളിപ്പെടുത്താൻ നിർബന്ധിതനായത്. എന്റെ കൈയിൽ ഇതുമായി ബന്ധപ്പെട്ട വിവരം കിട്ടിയത് അജിത്ത് കുമാറിന്റെ സൈബർ സംഘമറിഞ്ഞു. അപ്പോഴാണ് ഇങ്ങനെയൊരു പത്രസമ്മേളനം നടത്താൻ ഇവർ തീരുമാനിച്ചത്. എനിക്കിത് പത്തരയ്ക്ക് കിട്ടിയിട്ടുണ്ട്. ഞാൻ അത് വെരിഫൈ ചെയ്ത് പറയാൻ നിൽക്കുകയായിരുന്നു. ഇതറിഞ്ഞ് പതിനൊന്ന് മണിക്ക് ശേഷം പ്രതിപക്ഷ നേതാവ് പത്രസമ്മേളനം വിളിക്കുന്നത്.

പ്രതിപക്ഷ നേതാവിന് ആർ എസ് എസുമായും അജിത്ത് കുമാറുമായും ബന്ധമുണ്ട്. കേരളത്തിൽ ആർ എസ് എസുമായി ചേർന്ന് ഒരുപാട് പണി അവർ പണിതിട്ടുണ്ട്. ആർ എസ് എസുമായി ചേർന്നാണ് അവരിലൊരു വിഭാഗം പ്രവർത്തിക്കുന്നതെന്ന് ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് പുനർജനി കേസിൽ നിന്നും അന്വേഷണത്തിൽ നിന്നും രക്ഷപ്പെടണം. കേരളത്തിന്റെ പൊലീസിന് അന്വേഷിക്കാൻ പരിമിതികളുണ്ട്. വിദേശത്തുനിന്ന് പണം വന്നതാണ്. ആ കേസിൽ സഹായിക്കാമെന്ന ധാരണ മുന്നേ ഉണ്ട്.'-പി വി അൻവർ പറഞ്ഞു.