വെള്ളാപ്പള്ളിക്ക് ഇന്ന് 88ാം പിറന്നാൾമധുരം
ചേർത്തല: എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്ന് 88ാം പിറന്നാൾമധുരം. കണിച്ചുകുളങ്ങരയിലെ വസതിയിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പൂജകൾ ഇന്ന് ഉച്ചയോടെ സമാപിക്കും. രാവിലെ 11.30ന് കുടുംബാംഗങ്ങളുടെയും യോഗം നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ പിറന്നാൾ കേക്ക് മുറിക്കും. കൊല്ലവർഷം 1113ചിങ്ങം 26ന് (1937 സെപ്തംബർ 10) വിശാഖം നക്ഷത്രത്തിലാണ് വെള്ളാപ്പള്ളിയുടെ ജനനം. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം ആറു പതിറ്റാണ്ട് പൂർത്തിയാക്കി. ഇത്രയും കാലം ഒരു വ്യക്തി ഈ സ്ഥാനത്ത് തുടരുന്നത് ആദ്യമാണ്. 1996 ഫെബ്രുവരി 3ന് എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി അവിടെയും ചരിത്രം കുറിച്ചു.1996 നവംബർ 7ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 28 വർഷമായി ആ സ്ഥാനത്ത് തുടരുന്നു. എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും സുവർണ കാലമാണ് വെള്ളാപ്പള്ളിയുടെ ഭരണകാലം. ഇന്നു രാവിലെ കണിച്ചുകുളങ്ങരയിലെ വസതിയിൽ നടക്കുന്ന ചടങ്ങിൽ വിവിധ യൂണിയൻനേതാക്കളും പ്രവർത്തകരും രാഷ്ട്രീയ,സാമൂഹ്യ രംഗത്തെ പ്രമുഖരും പിറന്നാൾ ആശംസകളുമായി എത്തും. പിറന്നാൾസദ്യയും ഒരുക്കിയിട്ടുണ്ട്.
റേഷൻ മസ്റ്ററിംഗ്
18 മുതൽ
തിരുവനന്തപുരം: റേഷൻ കാർഡിലെ അംഗങ്ങൾക്കുള്ള മസ്റ്ററിംഗ് (ഇ.കെ.വൈ.സി) 18 മുതൽ തുടങ്ങും. മഞ്ഞ, പിങ്ക് കാർഡുകാർക്ക് നിർബന്ധമാണ്. മറ്റുവിഭാഗത്തിനും മസ്റ്ററിംഗ് ചെയ്യാം. ഇ-പോസ് സെർവറിന്റെ സാങ്കേതിക പ്രശ്നത്തെത്തുടർന്ന് അഞ്ച് മാസം മുൻപ് നിറുത്തിവച്ച മസ്റ്ററിംഗാണ് പുനഃരാരംഭിക്കുന്നത്.
ഒക്ടോബർ എട്ടിനു തീരുന്ന രീതിയിൽ ഓരോ ജില്ലയ്ക്കും വ്യത്യസ്തതീയതിയാണു നിശ്ചയിച്ചിട്ടുള്ളത്. ഇ-പോസ് സെർവറിന്റെ ശേഷി കൂട്ടിയശേഷമാണ് മസ്റ്ററിംഗ് പുനഃരാരംഭിക്കുന്നത്. സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയയിടങ്ങളിലും ക്യാമ്പ് സംഘടിപ്പിക്കും. കാർഡിലെ എല്ലാ അംഗങ്ങളും മസ്റ്ററിംഗ് നടത്തണം. ആധാർ, റേഷൻ കാർഡുകളാണ് ആവശ്യമായ രേഖകൾ.
ശബരിമല റോപ് വേ: വനംവകുപ്പിന്
പകരംഭൂമി കഞ്ഞിക്കുഴിയിൽ
പത്തനംതിട്ട: ശബരിമല റോപ് വേയ്ക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിൽ 4.53 ഹെക്ടർ വനംവകുപ്പിന് നൽകും. ഇതുസംബന്ധിച്ച ഫയലിൽ റവന്യു മന്ത്രി ഒപ്പിട്ടു. ഭൂമി വനവത്കരണത്തിന് അനുയോജ്യമാണോയെന്ന് വനംവകുപ്പ് പരിശോധിക്കും. കേന്ദ്ര വനം- വന്യജീവി മന്ത്രാലയത്തിന്റെ അനുമതിയും തേടും.
2011ലാണ് ശബരിമല റോപ് വേ നിർമ്മാണ നടപടികൾ തുടങ്ങിയത്. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം നൽകാനുള്ള ഭൂമി ഇടുക്കി ചിന്നക്കനാൽ താവളത്തിൽ സിമന്റ് പാലം ഭാഗത്താണ് ആദ്യം കണ്ടെത്തിയത്. എന്നാൽ നാട്ടുകാരുടെ എതിർപ്പുണ്ടാകുമെന്ന കാരണത്താൽ ഭൂമി വിട്ടുനൽകാൻ കളക്ടർ തടസവാദം ഉന്നയിച്ചു. ദേവസ്വം മന്ത്രിയായി വി.എൻ. വാസവൻ എത്തിയതോടെയാണ് നടപടികൾ വേഗത്തിലായത്. സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതവും സുഗമവുമാക്കാനും അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസ് സർവീസായി ഉപയോഗിക്കുന്നതിനുമാണ് പമ്പാ ഹിൽടോപ്പിൽ നിന്ന് മാളികപ്പുറം പൊലീസ് ബാരക്കിന് പിൻഭാഗം വരെ 2.7 കിലോമീറ്ററിൽ റോപ് വേ നിർമ്മിക്കുന്നത്.
കിഴങ്ങുവിള പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം:ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു വർഗ വിള ഗവേഷണ സ്ഥാപനത്തിലെ കിഴങ്ങുവിള പദ്ധതി കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം കാർഷിക സെമിനാറും നടീൽ വസ്തുക്കളുടെ വിതരണവും നടന്നു. മരച്ചീനിയുടെ പുതിയ ഇനങ്ങളായ ശ്രീ അന്നം, ശ്രീ മന്ന എന്നിവയും മന്ത്രി പുറത്തിറക്കി. കേന്ദ്ര കിഴങ്ങുവിള സ്ഥാപനം ഡയറക്ടർ ഡോ. ജി. ബൈജു പദ്ധതി വിശദീകരണം നടത്തി.
ചേർത്തല പുല്ലംകുളം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് വി.ജി.മോഹനൻ അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിൽ വികസിപ്പിച്ച കൂർക്ക,കൂവ,ചെറുകിഴങ്ങ് എന്നിവ കർഷകർക്ക് വിതരണം ചെയ്തു.
കേന്ദ്രീകൃത കൗൺസലിംഗ് 12 ന്
തിരുവനന്തപുരം: വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്ന് പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയതുമായ എഫ്.എം.ജി വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ ഇന്റേൺഷിപ്പ് അനുവദിക്കുന്നതിനുള്ള കേന്ദ്രീകൃത കൗൺസലിംഗും മോപ് അപ്പ് അലോട്ട്മെന്റും 12 ന് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ നടത്തും. വിജ്ഞാപനം www.dme.kerala.gov.inൽ.