ആർ.എസ്.എസ്. നേതാവിനെ കാണേണ്ട കാര്യമില്ല : ജിഗീഷ് നാരായണൻ
കണ്ണൂർ: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനൊപ്പം ആർ.എസ്.എസ്. നേതാവ് റാം മാധവിനെ കണ്ടെന്ന പരോക്ഷ ആരോപണം മുഖ്യമന്ത്രിയുടെ ബന്ധു ജിഗീഷ് നാരായണൻ നിഷേധിച്ചു .'റാം മാധവിനെ അറിയുക പോലുമില്ല. എനിക്കോ ഞാൻ ജോലി ചെയ്യുന്ന ചാനലിനോ ആർ.എസ്.എസുമായി ഒരു ബിസിനസസ് ബന്ധവുമില്ല. പിന്നെ ഞാനെന്തിന് കൂടിക്കാഴ്ച നടത്തണം.' അപകടത്തിൽ പരിക്കേറ്റു ചികിത്സയിലാണെന്നും വിവാദങ്ങൾക്ക്താ ല്പര്യമില്ലെന്നും ചർച്ചകൾ ഒഴിവാക്കണമെന്നും ജിഗീഷ് കേരള കൗമുദിയോടു പറഞ്ഞു.
മുഖ്യമന്ത്രിയുടെ സഹോദരന്റെ ചെറുമകനാണ് ജിഗീഷ് നാരായണൻ. തലശ്ശേരിയിലെ ഹോട്ടൽ ഉടമയും ചെന്നെയിലെ മലയാളി വ്യവസായിയുമായ ആർ.പ്രേംകുമാറും റാം മാധവിനെ കണ്ടിരുന്നെന്നായിരുന്നു ആരോപണം.റാം മാധവിനെ കണ്ടവരുടെ പേര് കേട്ടാൽ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിന് പിന്നാലെയാണ് ഇവരുടെ പേരുകൾ ചർച്ചയായത്. ബാത്ത് റൂമിൽ വീണ് കഴിഞ്ഞ ഫെബ്രുവരി 9 മുതൽ ചികിത്സയിലാണ്. പൂർണ ആരോഗ്യം വീണ്ടെടുത്തില്ല. ഹോട്ടൽ ഉദയ സമുദ്ര യിൽ കൂടിക്കാഴ്ച നടന്നുവെങ്കിൽ അവിടത്തെ ക്യാമറയിൽ തന്റെ ദൃശ്യമുണ്ടാകില്ലേ എന്നും ജീഗീഷ് ചോദിച്ചു. പ്രേംകുമാർ ബിസിനസ് സുഹുത്താണ്. പ്രേംകുമാറിന്റെ പാർട്ണറായ പ്രീത് എന്നയാളുമായാണ് കൂടുതൽബന്ധം. ചാനലിന്റെ പരസ്യമേഖലയുമായി ബന്ധപ്പെട്ടുള്ളതാണിത്.ജോലിയുടെ ഭാഗമായി പലരെയും കാണാറുണ്ടെങ്കിലും ആർ.എസ്.എസ് നേതാക്കൾ ഇതുവരെ പട്ടികയിലുൾപ്പെട്ടിട്ടില്ലെന്നും ജിഗീഷ് പ്രതികരിച്ചു. ആരെയെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ പൊലീസിനു തെളിയിക്കാമല്ലോ ജിഗീഷ് പറഞ്ഞു.