'കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കും, ഉടുമുണ്ട് പറിച്ചെടുക്കും'; ജയശങ്കറിനെതിരെ പിവി അൻവർ

Friday 13 September 2024 12:32 PM IST

മലപ്പുറം: മതരാഷ്‌ട്രീയവാദിയെന്ന് തന്നെ വിളിച്ച രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ പിവി അൻവർ എംഎൽഎ. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കുമെന്നും ഉടുമുണ്ട് പറിച്ചെടുക്കുമെന്നുമാണ് അൻവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. കേരള പൊലീസിലെ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ആരോപണങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ അൻവർ മതരാഷ്‌ട്രീയവാദിയാണെന്ന് ജയശങ്കർ പറഞ്ഞത്.

പിവി അൻവറിന്റെ വാക്കുകൾ:

വക്കീൽ പണി നിർത്തി ഈ നാട് കുട്ടിച്ചോറാക്കാൻ കുറേക്കാലമായി വർഗീയത പരത്താനും ഇറങ്ങിയ ആളാണെന്ന് കേരളത്തിലെ ജനങ്ങൾക്കെല്ലാം അറിയാം. കേരള പൊലീസിലെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ചും പുറംലോകത്തെ അറിയിക്കാനുള്ള പോരാട്ടമുഖത്തിലാണ് കുറച്ച് നാളായി ഞാൻ. ഈ നാടിനെ സംരക്ഷിക്കേണ്ട ചില ഉദ്യോഗസ്ഥർ കൊള്ളയ്‌ക്കും കൊലയ്‌ക്കും വഞ്ചനയ്‌ക്കും കൂട്ടുനിൽക്കുകയാണ്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് ഞാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഞാൻ ഇതെല്ലാം വെളിപ്പെടുത്തി തുടങ്ങിയപ്പോൾ അന്ന് തുടങ്ങിയ ചൊറിച്ചിലാണ് ജയശങ്കറിന്റേത്. ഞാൻ വർഗീയവാദിയാണെന്നാണ്, മത രാഷ്‌ട്രീയവാദിയാണ് എന്നൊക്കെയാ അയാൾ പറയുന്നത്. എന്ത് പ്രശ്‌നം ഉണ്ടായാലും ഞാൻ ഉറങ്ങും. അത് എത്ര വലിയ കാര്യമായാൽ പോലും. പക്ഷേ ഇന്നലെ ഈ പോസ്റ്റ് കണ്ടതിൽപ്പിന്നെ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഇന്നലെ തന്നെ പോയി അവനെ നേരിൽ കാണാനായിരുന്നു എന്റെ തീരുമാനം. പക്ഷേ, കൂടെയുള്ളവ‌ർ പറഞ്ഞതുകൊണ്ട് ഞാൻ മാറിനിന്നതാ.

ഇതാദ്യമല്ല, സമൂഹത്തിൽ ഉന്നതരായ പലരെയും ഇവൻ അപമാനിച്ചിട്ടുണ്ട്. ഇതിന് മുമ്പ് പലതും പറഞ്ഞിട്ടുണ്ട്. ഞാൻ കാര്യമാക്കിയില്ല. പക്ഷേ, ഇപ്പോൾ ഞാൻ മതരാഷ്‌ട്രീയവാദിയാണെന്ന് പറഞ്ഞു. ഞാൻ നിന്റെയടുത്തേക്ക് വരും. ഈ കേസൊന്ന് അവസാനിക്കട്ടെ. ഒരു ബക്കറ്റ് കക്കൂസ് മാലിന്യവുമായിട്ടാവും പിവി അൻവർ നിന്റെ ഓഫീസിലേക്ക് വരിക. അത് നിന്റെ തലയിലൊഴിക്കും. നിന്റെ ഉടുമുണ്ട് ഞാൻ പറിച്ചെടുക്കും. കേരള സമൂഹം അത് കാണും. അതിന്റെ പേരിൽ ജയിലിൽ കിടക്കണമെങ്കിൽ അങ്ങനെയാവട്ടെ എന്നാണെന്റെ തീരുമാനം. നീ പറഞ്ഞ പ്രസ്‌താവന പിൻവലിച്ചില്ലെങ്കിൽ ഇങ്ങനെതന്നെ ഞാൻ ചെയ്യും. മര്യാദയ്‌ക്ക് കേരളത്തിലെ ജനങ്ങളോട് മാപ്പ് പറഞ്ഞോ.