ജന പ്രതിനിധിയുടെ സ്വത്ത് തിന്നുന്ന എലി!

Saturday 14 September 2024 4:33 AM IST

തൃപ്പൂണിത്തുറ: എലി കരണ്ടുപോയി. ജനപ്രതിനിധിയുടെ സ്വത്തുവിവരം തരാൻ കഴിയില്ല. വിവരാവകാശ പ്രകാരമുള്ള അപേക്ഷയ്ക്ക് കിട്ടിയ മറുപടി കണ്ട് പരാതിക്കാരൻ ഞെട്ടി.

ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഉദയഗിരി രാഹുൽഭവനിൽ പി.പി. രാജുവിന് പഞ്ചായത്ത് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ് മറുപടി നൽകിയത്. ഉദയംപേരൂർ രണ്ടാം വാർഡ് ജനപ്രതിനിധിയുടെ സ്വത്തു വിവരം, ചേർന്ന ഗ്രാമസഭകളുടെ എണ്ണം, പങ്കെടുത്ത ആളുകളുടെ വിവരങ്ങൾ എന്നിവ ആവശ്യപ്പെട്ടാണ് കഴിഞ്ഞ ജൂൺ 10ന് അപേക്ഷ നൽകിയത്.

ജൂൺ 29ന് രണ്ടും മൂന്നും ആവശ്യങ്ങൾക്ക് മറുപടി ലഭിച്ചു. സ്വത്തു വിവരത്തെപ്പറ്റി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും മറപടിയിലുണ്ടായിരുന്നു.

തുടർന്ന് ജൂലായ് 5 ന് രാജു അപ്പീൽ നൽകി. ഇതിന് പഞ്ചായത്ത് സെക്രട്ടറി കെ.എച്ച്. ഷാജി സെപ്തംബർ നാലിന് ഒപ്പിട്ട മറുപടിയിലാണ് റെക്കാഡ് റൂമിലെ റാക്കുകളിൽ എലികയറി ഫയലുകൾ നശിപ്പിച്ചെന്ന് വിവരിക്കുന്നത്. സ്വത്തുവിവരമുള്ള ഫയൽ മാത്രം തെരഞ്ഞു പിടിച്ച് തിന്നുന്ന എലിയുണ്ടോയെന്നാണ് ഇപ്പോൾ രാജുവിന്റെ സംശയം!