വെറുതെയല്ല മലയാളി സ്വർണം വാങ്ങിക്കൂട്ടുന്നത്, ഇനിയുളള ദിവസങ്ങൾ അനുകൂലം; പവന് കുറഞ്ഞത് 200 രൂപ

Thursday 19 September 2024 11:13 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 54,600 രൂപയാണ്. കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 54,800 രൂപയായിരുന്നു. ഇന്നത്തെ ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ വില 6,825 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന്റെ വില 7,445 രൂപയുമാണ്. അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും കുറവുണ്ടായി. ഒരു ഗ്രാം വെളളിയുടെ വില 96 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 96,000 രൂപയുമാണ്.

അതേസമയം, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നതിലും വൻകുതിപ്പാണ് സംഭവിച്ചിരിക്കുന്നത്.കേന്ദ്ര ബഡ്‌ജറ്റിൽ എക്‌സൈസ് തീരുവ ഗണ്യമായി കുറച്ചതോടെ ആഗസ്‌റ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതിയിൽ വൻകുതിപ്പുണ്ടായി. ഉത്സവകാലത്തെ ഉപഭോഗം ഉയർന്നതോടെ ആഗസ്റ്റിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി ജൂലായ് മാസത്തേക്കാൾ 221.41 ശതമാനം വർദ്ധനയോടെ 1006 കോടി ഡോളറായി.

മുൻവർഷം ഇതേകാലയളവിൽ 490 കോടി ഡോളറിന്റെ സ്വർണമാണ് ഇന്ത്യയിലെത്തിയത്. ഇത്തവണത്തെ കേന്ദ്ര ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായി കുറച്ചിരുന്നു. ഇതോടെ കള്ളക്കടത്ത് കുറഞ്ഞതാണ് ഔദ്യോഗിക മാർഗങ്ങളിലൂടെ സ്വർണ ഇറക്കുമതിക്ക് പ്രിയം വർദ്ധിപ്പിച്ചത്. ഉത്സവ കാലയളവിൽ ഉപഭോഗം വർദ്ധിച്ചതും തീരുവയിലെ ഇളവും ഇറക്കുമതി കൂടാൻ സഹായിച്ചെന്ന് വാണിജ്യ സെക്രട്ടറി ബാർത്‌വാൾ പറഞ്ഞു.

ഇറക്കുമതി തീരുവ കുറച്ചതിനെ തുടർന്ന് ആഭ്യന്തര വിപണിയിൽ വിവിധ ഘട്ടങ്ങളിലായി പവൻ വിലയിൽ 4,000 രൂപ കുറഞ്ഞിരുന്നു. എന്നാൽ ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങൾ മൂലം ഒന്നര മാസത്തിനിടെ പവന്റെ വില വീണ്ടും പഴയ നിരക്കിന് അടുത്തെത്തി. ആഗസ്റ്റിലെ സ്വർണ ഇറക്കുമതി 84,400 കോടി രൂപയാണ്.

വെള്ളി ഇറക്കുമതിയിലും കുതിപ്പ്

ആഗസ്‌റ്റിൽ ഇന്ത്യയിലേക്കുള്ള വെള്ളി ഇറക്കുമതി ഏഴിരട്ടി വർദ്ധിച്ച് 11,038 കോടി രൂപയിലെത്തി. മുൻവർഷം ആഗസ്‌റ്റിൽ 1,317 കോടി രൂപയുടെ വെള്ളിയാണ് ഇന്ത്യ വാങ്ങിയത്.