ഒരു പവന്റെ ആഭരണം വാങ്ങാൻ 60000 രൂപയും പോര, വില കുതിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്
തിരുവന്തപുരം: കേരളത്തിൽ സ്വർണത്തിന്റെ വില റെക്കാഡ് ഉയരത്തിൽ. രണ്ട് ദിവസത്തിനിടെ സ്വർണത്തിന് കൂടിയത് 1080 രൂപയാണ്. 55680 രൂപയാണ് സ്വർണത്തിന് ഇന്നത്തെ വില. എന്നാൽ ഇപ്പോഴത്തെ വിലയിൽ പണിക്കൂലിയും ചരക്ക് സേവന നികുതിയും(ജി.എസ്.ടി) ഉൾപ്പെടെ ഒരു പവൻ വാങ്ങുമ്പോൾ 60,217 രൂപയാകും. പല ജുവലറികളും സ്വർണാഭരണങ്ങൾക്ക് മേൽ അഞ്ച് ശതമാനം മുതൽ പണിക്കൂലിയാണ് ഈടാക്കുന്നത്. മൂന്ന് ശതമാനമാണ് ജി.എസ്.ടി.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണ വില റെക്കാഡ് ഉയരത്തിലെത്തിയത്. ഗ്രാമിന്റെ വില 75 രൂപ വർദ്ധനയോടെ 6,960 രൂപയിലെത്തി. കഴിഞ്ഞ മേയ് 20 ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയെന്ന റെക്കാഡാണ് ഇന്ന് സ്വർണം മറികടന്നത്. 24 കാരറ്റ് തനി തങ്കത്തിന്റെ വില കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തെത്തി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,622 ഡോളർ വരെ ഉയർന്നതാണ് കരുത്തായത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം വർദ്ധിപ്പിക്കുന്നതും വില കൂടാൻ കാരണമായി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷം ശക്തമാകുന്നതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂടുന്നു. കഴിഞ്ഞ വാരം അമേരിക്കയിലെ ഫെഡറൽ റിസർവ് മുഖ്യപലിശ നിരക്ക് അര ശതമാനം കുറച്ചതും സ്വർണ നിക്ഷേപകർക്ക് ആവേശം പകർന്നു.